ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന പരാമർശം: കോൺഗ്രസ് എം.എൽ.എയ്ക്കെതിരെ നടപടിയില്ല
പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾ സുന്ദരികളല്ലെങ്കിൽ പോലും അവർ ബലാത്സംഗം ചെയ്യപ്പെടുന്നു എന്നായിരുന്നു എംഎൽഎയുടെ ആദ്യ പരാമർശം
ന്യൂഡൽഹി: പിന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്കെതിരെ അത്യന്തം അപകീർത്തികരമായ പ്രസ്താവന നടത്തിയ മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എ ഫൂൽ സിങ് ബരയ്യക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ബരയ്യയെ രാഹുൽ ഗാന്ധി സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾ സുന്ദരികളല്ലെങ്കിൽ പോലും അവർ ബലാത്സംഗം ചെയ്യപ്പെടുന്നു എന്നായിരുന്നു എംഎൽഎയുടെ ആദ്യ പരാമർശം. ദളിത്, ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്താൽ പുണ്യവും തീർത്ഥാടന ഫലവും ലഭിക്കുമെന്ന് മതഗ്രന്ഥങ്ങളിൽ ഉണ്ടെന്നും അതുകൊണ്ടാണ് കുട്ടികൾ പോലും പീഡിപ്പിക്കപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു. ആത്മീയ ഗുണം ലഭിക്കുമെന്ന തരത്തിലുള്ള എംഎൽഎയുടെ ഈ വ്യാഖ്യാനം വലിയ രീതിയിലുള്ള ജനരോഷത്തിന് കാരണമായിട്ടുണ്ട്.
സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ ഇത്തരം പരാമർശങ്ങൾ കോൺഗ്രസിന്റെ പൊതുവായ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. പാർട്ടിക്കുള്ളിലെ ഉന്നത നേതാക്കളുടെ രഹസ്യങ്ങൾ പുറത്തുവരുമെന്ന ഭയം മൂലമാണ് എം.എൽ.എയെ പുറത്താക്കാൻ കോൺഗ്രസ് മടിക്കുന്നതെന്ന് ബി.ജെ.പി ആക്ഷേപിച്ചു.
വിവാദത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വം ബരയ്യയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ പ്രസ്താവന നടത്തി ദിവസങ്ങൾ പിന്നിട്ടിട്ടും പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ ഉണ്ടാകാത്തതാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. വിഷയം ദേശീയ തലത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
What's Your Reaction?

