മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6 മണിക്ക് അവസാനിക്കും. പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, മൈക്ക് അനൗൺസ്മെൻ്റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തല്‍ എന്നിവക്ക് വിലക്കുണ്ട്.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണം. ഈ സമയം അവസാനിച്ച ഉടൻ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവൻ രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും മണ്ഡലം വിട്ടു പോകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.
ജൂൺ 19 ന് നടക്കുന്ന നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസമായ ഇന്ന് കലാശക്കൊട്ടുമായി ബന്ധപ്പെട്ട ക്രമ സമാധാന പരിപാലനത്തിനും ട്രാഫിക് ക്രമീകരണത്തിനുമായി ജില്ലാ പോലീസ് മേധാവി അർ. വിശ്വനാഥിന്റെ നേതൃത്വത്തിൽ വിപുലമായ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഡ്യൂട്ടിക്കായി 7 ഡിവൈഎസ്പി, 21 പോലീസ് ഇൻസ്പെക്ടർ, 60 സബ് ഇൻസ്പെക്ടർ, ജില്ലാ പൊലീസിനെ കൂടാതെ കേന്ദ്ര പോലീസ് സേനയും MSP ബറ്റാലിയനും ഉൾപ്പടെ ആകെ 773 പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചു. നിലവിൽ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലമ്പൂർ നിയമസഭാ മണ്ഡലത്തിന് കീഴിൽ വരുന്ന പോലീസ് സ്റ്റേഷൻ പരിധികളിൽ വിന്യസിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥൻമാർക്ക് പുറമേയാണിത്.
എല്ലാ പാർട്ടികളിലെയും പ്രതിനിധികളുടെ സമ്മതത്തോടെയും അനുമതിയോട് കൂടിയും കൊട്ടിക്കലാശം പ്രധാനമായും നടക്കുന്ന നിലമ്പൂർ, എടക്കര പോലീസ് സ്റ്റേഷൻ പരിധികളിൽ ഓരോ പാർട്ടിക്കും പ്രത്യേകം സ്ഥലങ്ങൾ മുൻകൂട്ടി നിശ്ചയിച്ച് നൽകിയിട്ടുണ്ട്. നിലമ്പൂർ സ്റ്റേഷൻ പരിധിയിൽ CNG റോഡിൽ നിലമ്പൂർ മിൽമ ബൂത്ത് മുതൽ ഹോസ്പിറ്റൽ റോഡ് ജംഗ്ഷൻ വരെ യു ഡി എഫിനും, ഹോസ്പിറ്റൽ റോഡ് ജംഗ്ഷൻ മുതൽ സഫ ഗോൾഡ് ജ്വല്ലറി വരെ NDA ക്കും മഹാറാണി ജംഗ്ഷൻ മുതൽ നിലമ്പൂർ സ്റ്റേഷൻപ്പടി വരെ LDF നും നിലമ്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ പി.വി അൻവറിനും താഴെ ചന്തക്കുന്നിൽ SDPI ക്കും അനുവദിച്ചു.
എടക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ NDA/BJP പ്രവർത്തകർക്ക് എടക്കര ഏറനാട് ഹോസ്പിറ്റൽ മുതൽ പുതിയ ബസ് സ്റ്റാൻഡ് ബസ് കയറുന്ന ഭാഗം വരെയും, UDF പ്രവർത്തകർക്ക് എടക്കര പുതിയ ബസ് സ്റ്റാൻഡ് എൻട്രൻസ് മുതൽ ഇന്ദിരഗാന്ധി ബസ് സ്റ്റാൻഡ് പകുതി വരെയും, LDF പ്രവർത്തകർക്ക് എടക്കര ഇന്ദിരാഗാന്ധി ബസ് സ്റ്റാൻഡ് പകുതി ഭാഗം മുതൽ മീൻ മാർക്കറ്റ് റോഡ് വരെയും, SDPI പ്രവർത്തകർക്ക് എടക്കര ചെമ്മണ്ണൂർ ജ്വല്ലറി മുതൽ മുസ്ല്യാരങ്ങാടി വരെയും കൊട്ടിക്കലാശം നടത്തുന്നതിനായി സ്ഥലങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടികളുടെ മീറ്റിങ്ങിലെ നിർദ്ദേശാനുസരണം മുൻകൂട്ടി നിശ്ചയിച്ച് നൽകി.
കൊട്ടിക്കലാശാവുമായി ബന്ധപ്പെട്ട് നിലമ്പൂർ- ഗൂഡല്ലൂർ സംസ്ഥാന പാതയിൽ നിലമ്പൂർ CNG റോഡിൽ വാഹന ഗതാഗതത്തിന് തടസ്സം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ആവശ്യമെങ്കിൽ വഴി തിരിച്ചു വിടുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്. കൂടാതെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട ക്രമസമാധാനം സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും, മറ്റുമായി ഓരോ പ്രധാനപ്പെട്ട സ്ഥലങ്ങളിലും വെവ്വേറെ എക്സിക്യൂട്ടീവ് മജിസ്റ്റ്ട്രേറ്റിന്റെ സേവയം ഉറപ്പ് വരുത്തി.