പാക് വ്യോമപാതയടച്ചു; പിന്നാലെ വിമാനക്കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി വ്യോമയാന മന്ത്രാലയം
റൂട്ട് മാറ്റുമ്പോള്‍ അധിക ഇന്ധന ചെലവിന്‍റെ പേരില്‍ വിവിധ രാജ്യങ്ങളിലേക്ക് ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

ന്യൂഡല്‍ഹി: പാക് വ്യോമപാത അടച്ച സാഹചര്യത്തില്‍ വിമാനക്കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം. റൂട്ടുകളിലെ മാറ്റം യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്നാണ് നല്‍കിയ പ്രധാന നിര്‍ദേശം. ഇതിനുപുറമെ, വഴി മാറി പോകുന്നതിനാൽ ഏതൊക്കെ സ്ഥലത്ത് ലാന്‍ഡ് ചെയ്യുമെന്നതിനെക്കുറിച്ച് മുന്‍കൂട്ടി വിവരം നല്‍കണമെന്നും യാത്രക്കാര്‍ക്ക് വൈദ്യസഹായം ഉറപ്പ് വരുത്തണമെന്നും മതിയായ ആഹാരവും വെള്ളവും കരുതണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
അതേസമയം, വിമാനടിക്കറ്റ് നിരക്കുയര്‍ന്നാല്‍ കേന്ദ്രം ഇടപെടുമോയെന്ന കാര്യത്തില്‍ വ്യക്തമല്ല. റൂട്ട് മാറ്റുമ്പോള്‍ അധിക ഇന്ധന ചെലവിന്‍റെ പേരില്‍ വിവിധ രാജ്യങ്ങളിലേക്ക് ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഇന്ന് രാവിലെയാണ് വിശദമായ മാര്‍ഗനിര്‍ദേശം കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയത്. വിമാന യാത്രയിലെ സമയ ദൈര്‍ഘ്യമടക്കമുള്ള കാര്യങ്ങളിലും വഴിയിൽ സാങ്കേതിക കാര്യങ്ങള്‍ക്കായി ഏതൊക്കെ വിമാനത്താവളങ്ങളിൽ വിമാനം ഇറക്കേണ്ടിവരുമെന്നകാര്യമടക്കം മുൻകൂട്ടി യാത്രക്കാരെ അറിയിക്കണമെന്നാണ് നിര്‍ദേശം.
പുതിയ റൂട്ടിലൂടെ എത്ര സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന കാര്യവും യാത്രക്കാരെ അറിയിക്കണം, മെഡിക്കൽ കിറ്റുകളടക്കം ആവശ്യത്തിന് കരുതണം, അടിയന്തര ആവശ്യങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള വിമാനത്താവളങ്ങളിൽ ആവശ്യമായ അറിയിപ്പ് നൽകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
What's Your Reaction?






