ബെംഗളൂരു: ഒല ഇലക്ട്രിക്‌സിലെ എഞ്ചിനീയര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാളിനെതിരെ കേസെടുത്ത് പോലീസ്. എഞ്ചിനീയറായിരുന്ന കെ അരവിന്ദ് ജീവനൊടുക്കിയ സംഭവത്തിലാണ് നടപടി.
ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് ബെംഗളൂരു സിറ്റി പോലീസ് കേസെടുത്തത്. ഒല ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരൻ നൽകിയ പരാതിയിലാണ് കേസ്. കമ്പനി സീനിയർ എക്സിക്യൂട്ടീവ് സുബ്രത് കുമാർ ദാസും പ്രതിയാണ്. കടുത്ത മാനസിക സമ്മർദ്ദവും ജോലിസ്ഥലത്തെ പീഡനവുമാണ് മരണ കാരണമെന്ന് വ്യക്തമാകുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതോടെയാണ് കേസ് എടുത്തത്.
ഒല സ്ഥാപകൻ ഭവിഷ് അഗർവാൾ ഉൾപ്പെടെയുള്ള തന്റെ മേലുദ്യോഗസ്ഥർക്കെതിരെ മാനസിക പീഡനവും സാമ്പത്തിക ചൂഷണവും ആരോപിച്ച് 28 പേജുള്ള ആത്മഹത്യ കുറിപ്പ് എഴുതി വച്ചിട്ടാണ് എൻജിനീയറായ കെ അരവിന്ദ് ജീവനൊടുക്കിയത്. എന്നാൽ അരവിന്ദ് തൊഴിലിടത്തെ പീഡനവുമായി ബന്ധപ്പെട്ട് കമ്പനിക്ക് പരാതി ഒന്നും നൽകിയിരുന്നില്ല എന്ന് ഒല പ്രസ്താവനയിലൂടെ പ്രതികരിച്ചു.
38 കാരനായ കെ.അരവിന്ദ് കഴിഞ്ഞ മാസം 28നാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ബെംഗളൂരുവിലെ ചിക്കലസാന്ദ്രയിലെ വസതിയിലാണ് കോറമംഗലയിലുളള ഒല ഇലക്ട്രിക്‌സിലെ ഹോമോലോഗേഷന്‍ എഞ്ചിനീയര്‍ അരവിന്ദിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.