മമ്മൂട്ടിയുമായി അസ്വാരസ്യങ്ങളില്ല; വിവാദം തള്ളി സി.പി.എം വയനാട് ജില്ലാ സെക്രട്ടറി; ഫോണിൽ സംസാരിച്ചെന്ന് കെ. റഫീഖ്
മമ്മൂട്ടിയുടെ സന്ദർശനത്തിനിടെയുണ്ടായ ചില ദൃശ്യങ്ങൾ രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെട്ടതോടെയാണ് റഫീഖ് വിശദീകരണവുമായി രംഗത്തെത്തിയത്
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പ് സന്ദർശിക്കുന്നതിനിടെ നടൻ മമ്മൂട്ടിയുമായി ഉണ്ടായ സംഭാഷണം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി സി.പി.എം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. തങ്ങൾക്കിടയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും മമ്മൂട്ടി തന്നെ നേരിട്ട് ഫോണിൽ വിളിച്ചതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
മമ്മൂട്ടിയുടെ സന്ദർശനത്തിനിടെയുണ്ടായ ചില ദൃശ്യങ്ങൾ രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെട്ടതോടെയാണ് റഫീഖ് വിശദീകരണവുമായി രംഗത്തെത്തിയത്. മറ്റൊരു പരിപാടിയുടെ ഭാഗമായി സ്ഥലത്തുണ്ടായിരുന്ന താൻ, പ്രിയപ്പെട്ട നടന് തിരക്ക് മൂലം അലോസരമുണ്ടാകരുത് എന്ന കരുതലോടു കൂടിയാണ് ഇടപെട്ടതെന്ന് റഫീഖ് പറഞ്ഞു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അതിഥികളെ സ്വീകരിക്കുന്നത് സ്വാഭാവികമായ രീതി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ സാന്നിധ്യം രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് മമ്മൂട്ടി പങ്കുവെച്ചത്. ഇക്കാര്യം മമ്മൂട്ടി തന്നെ നേരിട്ട് ഫോണിൽ വിളിച്ച് വ്യക്തമാക്കിയതായും റഫീഖ് കുറിച്ചു. വ്യക്തിപരമായ സംഭാഷണത്തെ തനിക്കെതിരെയുള്ള ആയുധമാക്കി മാറ്റാൻ ചില മാധ്യമങ്ങളും സൈബർ കേന്ദ്രങ്ങളും ശ്രമിച്ചതാണ് വിഷയം വഷളാക്കിയത്. സർക്കാരിന്റെ ഇച്ഛാശക്തിയിൽ ഉയർന്നുവന്ന മാതൃകാപരമായ ഈ ടൗൺഷിപ്പിന്റെ തിളക്കം ഇത്തരം അനാവശ്യ വിവാദങ്ങൾ മൂലം കുറഞ്ഞുപോകരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
What's Your Reaction?