മുംബൈ ട്രെയിന്‍ സ്ഫോടനക്കേസ്: 12 പ്രതികളുടെ ശിക്ഷാവിധി റദ്ദാക്കി ബോംബെ ഹൈക്കോടതി
പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകള്‍ വിശ്വസനീയമല്ലെന്നും പ്രതികള്‍ കുറ്റം ചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും നിരീക്ഷിച്ചാണ് ബോംബെ ഹൈക്കോടതിയുടെ നടപടി

മുംബൈ: മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ 12 പ്രതികളുടെ ശിക്ഷാവിധി ബോംബെ ഹൈക്കോടതി റദ്ദാക്കി. അഞ്ച് പ്രതികളുടെ വധശിക്ഷയും ഏഴ് പേരുടെ ജീവപര്യന്തവുമാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. കേസ് തെളിയിക്കുന്നതില്‍ മഹാരാഷ്ട്ര പോലീസ് പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി പ്രതികളെ വെറുതെവിട്ടത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകള്‍ വിശ്വസനീയമല്ലെന്നും പ്രതികള്‍ കുറ്റം ചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും നിരീക്ഷിച്ചാണ് ബോംബെ ഹൈക്കോടതിയുടെ നടപടി.
സ്ഫോടനക്കേസില്‍ 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന 12 പ്രതികളെയും ജയിലില്‍ നിന്ന് വിട്ടയയ്ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ആറ് മാസത്തിലേറെ തുടര്‍ച്ചയായി വാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ വിധി. സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം അനുസരിച്ചുള്ള കേസുകള്‍ പരിഗണിക്കുന്ന മഹാരാഷ്ട്ര പ്രത്യേക കോടതിയുടെ ശിക്ഷാവിധി ബോംബെ ഹൈക്കോടതി റദ്ദാക്കി. ഏകപക്ഷീയ അന്വേഷണമാണ് മഹാരാഷ്ട്ര പോലീസ് നടത്തിയതെന്ന പ്രതികളുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. 2006ല്‍ ട്രെയിന്‍ സ്ഫോടനത്തില്‍ 189 പേര്‍ കൊല്ലപ്പെട്ടിരുന്നു.
What's Your Reaction?






