തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എം എം മണി. ക്ഷേമപെന്‍ഷന്‍ വാങ്ങി നന്നായി ശാപ്പാട് കഴിച്ചവര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്തില്ലെന്ന വിവാദ പരാമര്‍ശം അദ്ദേഹം തിരുത്തി.
ഇന്നലത്തെ സാഹചര്യത്തിൽ അങ്ങനെ പറഞ്ഞു പോയതാണ്. പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. എംഎ ബേബി പറഞ്ഞ നിലപാടാണ് പാര്‍ട്ടിയുടെ നിലപാട്. അത് തന്നെയാണ് തന്റെയും നിലപാട്. ഇന്നലെ ഒരു സാഹചര്യത്തില്‍ പറഞ്ഞുപോയതാണ്.
മുന്‍പുവന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളൊന്നും നടപ്പിലാക്കാന്‍ കൂട്ടാക്കാത്ത തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപെന്‍ഷന്‍ വിതരണവുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്ന് എം എം മണി പറഞ്ഞു. എന്നിട്ടും ഇങ്ങനെയൊരു ജനവിധി വന്നതില്‍ പ്രതികരിച്ച് പോയതാണ്.
ഈ തിരഞ്ഞെടുപ്പ് ഫലത്തോട് യോജിപ്പില്ല. വിമര്‍ശനങ്ങളെ താന്‍ അംഗീകരിക്കുന്നുണ്ടെന്നും എം എം മണി പറഞ്ഞു. എന്നാൽ അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.