ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് വനിതാവിഭാഗത്തിനായി പുതിയ ഓണ്‍ലൈന്‍ കോഴ്സ് ആരംഭിച്ചു; ഫീസ് 500 പാകിസ്ഥാനി രൂപ
'ജമാഅത്ത് ഉൽ-മുഅമിനാത്ത്' എന്ന പേരിലാണ് ഒക്ടോബർ ആദ്യവാരം ഈ വനിതാ വിഭാഗം രൂപവത്കരിക്കുന്നതായി റിപ്പോർട്ടുകൾ വന്നത്
ഇസ്ലാമാബാദ്: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് (JeM) തങ്ങളുടെ പുതിയ വനിതാ വിഭാഗത്തിനായി ഓൺലൈൻ പരിശീലന കോഴ്‌സ് ആരംഭിച്ചതായി റിപ്പോർട്ട്. 'ജമാഅത്ത് ഉൽ-മുഅമിനാത്ത്' എന്ന പേരിലാണ് ഒക്ടോബർ ആദ്യവാരം ഈ വനിതാ വിഭാഗം രൂപവത്കരിക്കുന്നതായി റിപ്പോർട്ടുകൾ വന്നത്. ഫണ്ട് ശേഖരിക്കുന്നതിനും റിക്രൂട്ട്‌മെൻ്റ് നടത്തുന്നതിനുമായി 'തുഫാത്ത് അൽ-മുഅമിനാത്ത്' എന്ന പേരിലാണ് സംഘടന നിലവിൽ ഓൺലൈൻ പരിശീലന കോഴ്‌സ് തുടങ്ങിയിരിക്കുന്നത്.
സംഘടനയുടെ സ്ഥാപകൻ മസൂദ് അസറിൻ്റെയും കമാൻഡർമാരുടെയും കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള ജെയ്ഷെ നേതാക്കളുടെ കുടുംബത്തിലെ വനിതകളാണ് കോഴ്‌സിന് നേതൃത്വം നൽകുന്നത്. ജിഹാദിനെയും ഇസ്ലാമിനെയും അടിസ്ഥാനമാക്കി മറ്റുള്ളവരെ അവരുടെ 'കടമകളെ'ക്കുറിച്ച് പഠിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഈ ഓൺലൈൻ റിക്രൂട്ട്‌മെൻ്റ് കോഴ്‌സ് നവംബർ 8-ന് ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്നു.
കോഴ്‌സിൽ ചേരുന്ന ഓരോ സ്ത്രീയിൽ നിന്നും ഇപ്പോൾ 500 പാകിസ്താനി രൂപയും (ഏകദേശം 156 ഇന്ത്യൻ രൂപ) ഈടാക്കുകയും ഓൺലൈൻ ഫോം പൂരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ദിവസവും 40 മിനിറ്റ് നീണ്ടുനിൽക്കുന്ന ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത് മസൂദ് അസറിൻ്റെ സഹോദരിമാരായ സാദിയ അസ്ഹർ, സമൈറ അസർ എന്നിവരായിരിക്കും. ഇവരുടെ ക്ലാസുകൾ സ്ത്രീകളെ സംഘടനയുടെ വനിതാ വിഭാഗത്തിൽ ചേരാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും.
അസറിൻ്റെ ഇളയ സഹോദരിയായ സാദിയ അസറിനാണ് ജമാഅത്ത് വനിതാ വിഭാഗത്തിൻ്റെ ചുമതല നൽകിയിരിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. 2019-ലെ പുൽവാമ ആക്രമണകാരികളിൽ ഒരാളായ ഉമർ ഫാറൂഖിൻ്റെ ഭാര്യ അഫ്രീർ ഫാറൂഖിനെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാദിയയുടെ ഭർത്താവ് യൂസഫ് അസർ, മസൂദ് അസറിൻ്റെ കുടുംബാംഗങ്ങളിൽ ഒരാളായിരുന്നു. 2023 മേയ് മാസത്തിൽ ബഹാവൽപൂരിലെ ജെയ്ഷെ ആസ്ഥാനത്ത് ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടു.
ഭീകരഒക്ടോബർ 8-നാണ് മസൂദ് അസർ ജമാഅത്ത് വനിതാ യൂണിറ്റ് പ്രഖ്യാപിച്ചത്. സ്ത്രീകളെ ഗ്രൂപ്പിലേക്ക് ആകർഷിക്കുന്നതിൻ്റെ ഭാഗമായി ഒക്ടോബർ 19-ന് പാക് അധിനിവേശ കശ്മീരിൽ ദുഖ്തരാൻ-ഇ-ഇസ്ലാം എന്ന പേരിൽ ഒരു പരിപാടിയും സംഘടിപ്പിച്ചിരുന്നു.
What's Your Reaction?

