ജറുസലേം: വടക്കൻ ജറുസലേമിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെടിവയ്പ്പ്. ആക്രമണത്തിൽ 5 പേർ കൊല്ലപ്പെടുകയും 12ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെ ഒരു ബസ് സ്റ്റോപ്പിലാണ് ആക്രമണമുണ്ടായത്.
പലസ്തീൻ വംശജരായ രണ്ടുപേർ ബസ് സ്റ്റോപ്പിൽ വച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് വ‍്യക്തമാക്കി. ബസിനുള്ളിലുണ്ടായിരുന്ന ആക്രമികൾ പുറത്തേക്കും ബസിനുള്ളിലും വെടിവെപ്പ് നടത്തിയെന്നാണ് വിവരം.
അക്രമികളായ രണ്ടുപേരെ ഉടനെ പോലീസ് വെടിവച്ചു കൊന്നു. കൊല്ലപ്പെട്ടവരിൽ 50 വയസ്സുള്ള ഒരു പുരുഷനും സ്ത്രീയും 30 വയസ്സുള്ള മൂന്ന് പുരുഷന്മാരുമാണുള്ളതെന്ന് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹു സംഭവ സ്ഥലം സന്ദർശിച്ചു.