കേന്ദ്രസര്‍ക്കാര്‍ വായ്പകള്‍ക്ക് തിരിച്ചടക്കേണ്ട പലിശ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വര്‍ധിച്ചത് മൂന്നുമടങ്ങ്

കൊവിഡ് കാലത്ത് ഉയര്‍ന്ന നിരക്കില്‍ വായ്പയെടുത്തതും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍

Aug 23, 2025 - 22:39
Aug 23, 2025 - 22:40
 0
കേന്ദ്രസര്‍ക്കാര്‍ വായ്പകള്‍ക്ക് തിരിച്ചടക്കേണ്ട പലിശ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വര്‍ധിച്ചത് മൂന്നുമടങ്ങ്

കേന്ദ്രസര്‍ക്കാര്‍ വായ്പകള്‍ക്ക് തിരിച്ചടക്കേണ്ട പലിശ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മൂന്നുമടങ്ങായെന്ന് റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 12.76 ലക്ഷം കോടി രൂപയാണ് രാജ്യം പലിശ ഇനത്തില്‍ മാത്രം തിരിച്ചടക്കേണ്ടതെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ വായ്പാചെലവുകള്‍ വര്‍ധിച്ചതിന്റെ സൂചനയാണിത്. കൊവിഡ് കാലത്ത് ഉയര്‍ന്ന നിരക്കില്‍ വായ്പയെടുത്തതും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. 

2024-25ലെ കണക്ക് പ്രകാരം, 185.94 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ പൊതുകടം. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇത് 200 ലക്ഷം കോടി രൂപയായി വര്‍ധിക്കുമെന്നാണ് കണക്ക്. നിക്ഷേപത്തുക തിരിച്ചുനല്‍കാനായി വീണ്ടും ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത് വര്‍ധിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2015-16 കാലഘട്ടത്തില്‍ 71 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ കടം. ജി.ഡി.പിയുടെ 51.5 ശതമാനം. 

നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ പൊതുകടം 200 ലക്ഷം കോടി രൂപയാകുമെന്നാണ് ബജറ്റ് രേഖകള്‍ പറയുന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 56.1 ശതമാനമാണിത്. 2031ലെത്തുമ്പോള്‍ രാജ്യത്തിന്റെ പൊതുകടം ജി.ഡി.പിയുടെ 50 ശതമാനമാക്കി കുറക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

What's Your Reaction?

like

dislike

love

funny

angry

sad

wow