തിരുവനന്തപുരം: പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം എസ്എടി ആശുപത്രി അധികൃതർ. പേവിഷബാധയേറ്റ് മരിച്ച കുട്ടിക്ക് വാക്സിൻ കൃത്യമായി നൽകിയെന്ന് എസ്എടി സൂപ്രണ്ട് ഡോ. ബിന്ദു പറഞ്ഞു. ജീവതത്തിലേക്ക് തിരികെയെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്തുവെന്നും അവർ വ്യക്തമാക്കി.
കുട്ടിയെ ചികിൽസിച്ച ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തിയാണ് എസ്എടി സൂപ്രണ്ട് ഡോ. ബിന്ദു വാർത്താസമ്മേളനം നടത്തിയത്. കൊല്ലം കുന്നിക്കോട് ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസലാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഞരമ്പിൽ ആഴത്തിൽ കടിയേറ്റതാകാം വൈറസ് വ്യാപനം വേഗത്തിലാകാൻ കാരണമെന്ന് വാർത്താസമ്മേളനത്തിൽ ആശുപത്രി അധികൃതർ വ്യക്തമാക്കി.
കടി കിട്ടിയ ഭാഗം ഉണങ്ങിയിരുന്നു. പക്ഷെ, നായയുടെ കടി ശക്തമായിരുന്നു. ആശുപത്രിയിൽ എത്തുമ്പോൾ തന്നെ കുട്ടിയ്ക്ക് പേ വിഷബാധ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ഞരമ്പിൽ നായയുടെ കടിയേറ്റാൽ പെട്ടെന്നു തന്നെ വൈറസ് വ്യാപനം സംഭവിക്കും. വാക്‌സിൻ എടുത്താലും അതു പ്രവർത്തിക്കാൻ സമയമെടുക്കും. കുട്ടികളുടെ കയ്യിലും, മുഖത്തും നായ കടിച്ചാൽ നേരിട്ട് തലച്ചോറിനെ ബാധിച്ചേക്കാം. ഇവിടെ കുട്ടിക്ക് പ്രതിരോധ വാക്സിൻ എത്തുന്നതിന് മുമ്പ് തലച്ചോറിനെ ബാധിച്ചു.
വാക്സിൻ്റെ ഫെയിലിയർ എന്ന് പറയാനാവില്ല. ആൻ്റി ബോഡി ഫോം ചെയ്യുന്നതിന് മുമ്പ് തലച്ചോറിൽ വിഷബാധയെത്തി. അതാണ് മരണകാരണം. മാത്രമല്ല ഈ വിഷയത്തിൽ ആരും ക്വാറന്റൈൻ ഇരിക്കേണ്ട ആവശ്യമില്ലെന്നും ആരും അങ്ങനെ നിർദേശിക്കാറില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.