മാഡ്രിഡ്: സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തില്‍ 21 പേര്‍ക്ക് ദാരുണാന്ത്യം. കോർഡോബയ്ക്ക് സമീപമുള്ള അദാമുസ് പട്ടണത്തിന് അടുത്തുവെച്ചാണ് അപകടം നടന്നത്. രാജ്യം കണ്ട വൻ ട്രെയിൻ ദുരന്തങ്ങളിലൊന്നാണ് സംഭവിച്ചത്.
അപകടത്തിൽ ഇരുപത്തിയഞ്ചിലധികം പേർക്ക് ഗുരുതര പരിക്കേറ്റു. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോയ ട്രെയിൻ പാളം തെറ്റിയതോടെയാണ് അപകടം സംഭവിച്ചത്. മലാഗയില്‍ നിന്ന് ട്രെയിൻ പുറപ്പെട്ട് പത്ത് മിനിറ്റിനുള്ളിലാണ് അപകടമുണ്ടായത്.
മലാഗയില്‍ നിന്നുള്ള ട്രെയിനില്‍ ഏകദേശം 300 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. മാഡ്രിഡിലേക്ക് പോവുകയായിരുന്ന അതിവേഗ ട്രെയിന്‍ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ സമയം എതിര്‍ദിശയില്‍ മാഡ്രിഡില്‍ നിന്ന് ഹുവെല്‍വയിലേക്ക് വരികയായിരുന്ന രണ്ടാമത്തെ ട്രെയിന്‍ ഇതിലേക്ക് ഇടിക്കുകയും പാളം തെറ്റി വലിയ ദുരന്തമുണ്ടാവുകയുമായിരുന്നു.
അപകടവിവരമറിഞ്ഞ ഉടൻ തന്നെ സ്ഥലത്ത് വിപുലമായ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ബോഗികള്‍ക്കുള്ളില്‍ നിരവധിപ്പേരാണ് കുടുങ്ങിക്കിടന്നത്. സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അനുശോചനം രേഖപ്പെടുത്തി.