ഉന്നതവിദ്യാഭ്യാസ മേഖല നവീകരണപാതയിലെന്ന് മന്ത്രി ഡോ ആർ ബിന്ദു

കഴിഞ്ഞ നാലു വർഷത്തിൽ 6,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു

Apr 30, 2025 - 12:36
Apr 30, 2025 - 12:36
 0  11
ഉന്നതവിദ്യാഭ്യാസ മേഖല നവീകരണപാതയിലെന്ന് മന്ത്രി ഡോ ആർ ബിന്ദു
തിരുവനന്തപുരം: സജീവതയുള്ള പ്രവർത്തനങ്ങളിലൂടെയും, കൃത്യമായ ഇടപെടലുകളിലൂടെയും സമഗ്രവും അടിസ്ഥാനപരവുമായ നവീകരണം ഉന്നത വിദ്യാഭാസ മേഖലയിൽ സർക്കാർ നടപ്പിലാക്കുകയാണെന്നു ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. അടുത്ത അക്കാദമിക്ക് വർഷത്തെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനും നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ അവലോകനം നടത്തുന്നതിനുമായി നടന്ന കോളേജ് പ്രിൻസിപ്പൽമാരുടെ യോഗം കേരള സർവ്വകലാശാല സെനറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
 
കഴിഞ്ഞ നാലു വർഷത്തിൽ 6,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 1,823 കോടി രൂപ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ചെലവിട്ടു. കിഫ്ബി, റൂസ, സർക്കാർ പ്ലാൻഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി അടിസ്ഥാനസൗകര്യ വിപുലീകരണ രംഗത്ത് വളരെ ഗുണപരമായ മുന്നേറ്റം കാഴ്ച വച്ചു. സ്മാർട്ട് ക്ളാസ്മുറികൾ, നവീകരിച്ച അഡ്മിനിസ്‌ട്രേറ്റിവ്, അക്കാദമിക് ബ്ലോക്കുകൾ, മികച്ച സൗകര്യങ്ങളുള്ള ലബോറട്ടറികൾ, ആധുനീകരിച്ച ലൈബ്രറികൾ തുടങ്ങിയ വികസനങ്ങൾ മിക്കവാറും എല്ലാ കലാലയങ്ങളിലും ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
 
ഉന്നത വിദ്യാഭ്യാസ രംഗത്ത് പൊതുവിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ച ശ്യാം മേനോൻ കമ്മീഷന്റെ ആശയങ്ങൾ ഒന്നൊന്നായി വിജയകരമായി നടപ്പിലാക്കിവരികയാണ്. അക്കാദമിക ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഘടനാപരമായ അഴിച്ചുപണി ഉൾപ്പടെ സാധ്യമാകുന്ന തരത്തിലാണ് നാലുവർഷ ബിരുദ പ്രോഗ്രാം നടപ്പിലാക്കിയത്. അതിന്റെ ഭാഗമായി അടുത്ത അധ്യയന വർഷം മുതൽ സ്‌കിൽ, വൊക്കേഷണൽ കോഴ്‌സുകൾ എന്നിവ കാര്യക്ഷമമായി നടപ്പിൽ വരുത്തും. നൈപുണ്യ വിടവ് നികത്താൻ സഹായകരമായ ഹ്രസ്വകാല കോഴ്‌സുകൾ ആരംഭിക്കുന്നതിനും നൈപുണ്യ വികസനകേന്ദ്രം സജ്ജമാക്കുന്നതിനും വേഗത്തിൽ നടപടികൾ സ്വീകരിക്കും. സെന്റർ ഫോർ സ്‌കിൽ ഡെവലപ്‌മെന്റ് കോഴ്‌സസ് ആൻഡ് കരിയർ പ്ലാനിംഗ് കേന്ദ്രങ്ങളും പ്രൊഫഷണൽ നൈപുണ്യ പരിശീലന ഏജൻസികളുടെ സേവനവും കലാലയങ്ങളിൽ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
 
സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ ക്യാംപസുകളിൽ ആവിഷ്‌ക്കരിക്കും. എൻഎസ്എസ് എൻസിസി സംയുക്തമായി ആവിഷ്‌ക്കരിച്ചിട്ടുള്ള ആസാദ് (Agents for Social Awareness Against Drugs) പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
 
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സുധീർ. കെ അധ്യക്ഷത വഹിച്ചു. നാലുവർഷ ബിരുദ പ്രോഗ്രാം മോണിറ്ററിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രൊഫ. കെ.എസ് അനിൽകുമാർ, കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. സുനിൽ ജോൺ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി.എസ്.ജോയ്, റിസർച്ച് ഓഫീസർമാരായ ഡോ. ഷഫീഖ് വി, ഡോ. കെ. സുധീന്ദ്രൻ എന്നിവർ സംസാരിച്ചു. കേരളത്തിലെ വിവിധ കോളേജുകളിലെ പ്രിൻസിപ്പൽമാർ യോഗത്തിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow