കൈക്കൂലിയല്ല കോൺഗ്രസേ ക്ഷേമ പെൻഷൻ, അന്നവും മരുന്നും; ഡി.എ.ഡബ്ള്യു.എഫ് തിരു. ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി
കൈക്കൂലിയല്ല കോൺഗ്രസേ ക്ഷേമ പെൻഷൻ, അന്നവും മരുന്നുമാണെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധ ധർണ.

തിരുവനന്തപുരം: ഡിഫറെന്റലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (ഡി.എ.ഡബ്ള്യു.എഫ്) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നവരെ കോൺഗ്രസ്സ് നേതാക്കൾ അധിക്ഷേപിച്ചതിനെതിരെ ആറ്റിങ്ങൽ ജംഗ്ഷനിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സി.പി.ഐ(എം) ഏരിയ സെക്രട്ടറി എം പ്രദീപ് ഉദ്ഘാടനം ചെയ്തു.
കൈക്കൂലിയല്ല കോൺഗ്രസേ ക്ഷേമ പെൻഷൻ, അന്നവും മരുന്നുമാണെന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധ ധർണ. ഡി.എ.ഡബ്ള്യു.എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം സുരേന്ദ്ര ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അജി അമ്പാടി, പ്രസിഡന്റ് വട്ടയം അനിൽ, ഗീതാ റാണി എം.എസ്, ഡോ. പ്രദീപ് ശങ്കർ, വർക്കല സുനിൽകുമാർ, മുനീർ, മൂഴിയിൽ ചന്ദ്രൻ, നെയ്യാറ്റിൻകര അനിൽ എന്നിവർ സംസാരിച്ചു.
സംസ്ഥാനത്ത് 63 ലക്ഷം പേർക്കാണ് ക്ഷേമപെൻഷൻ നൽകുന്നത്. മഴക്കാലത്ത് ആദിവാസി ഉന്നതികളിൽ കഴിയുന്നവർക്കും മറ്റ് നിർധന കുടുംബങ്ങൾക്കും പെൻഷനാണ് ജീവിക്കാനുള്ള ആശ്രയം. മഴയിൽ ജോലിക്ക് പോകാനാകാത്ത കർഷക തൊഴിലാളികളടക്കമുള്ളവർക്കും വലിയ ആശ്വാസമാണ് പെൻഷൻ. അരിയും മരുന്നും വാങ്ങാൻ പെൻഷൻ കാത്തിരിക്കുന്ന മുതിർന്ന പൗരന്മാരും നിരവധിയാണ്. അവരെയാണ് യു.ഡി.എഫ് നേതാക്കൾ അപമാനിച്ചതെന്ന് ജില്ലാ സെക്രട്ടറി അജി അമ്പാടി പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ വി.ഡി സതീശനും കെ.സി വേണുഗോപാലും നിലമ്പൂർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ക്ഷേമ പെൻഷനുകൾ സർക്കാരിന്റെ കൈക്കൂലിയാണെന്ന മട്ടിൽ പ്രസ്താവിച്ചിരുന്നു. തുടർന്നാണ് സംസ്ഥാനത്തുടനീളം ഇതിനെതിരെ പ്രതിഷേധം ഇരമ്പിയത്.
What's Your Reaction?






