ചെന്നൈ: ഡിറ്റ്‌വ ചുഴലിക്കാറ്റ് തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് തീരങ്ങൾ തൊട്ടു. നിലവിൽ നാഗപ്പട്ടണം വേദാരണ്യത്തിന് 80 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നത്. തമിഴ്‌നാട് തീരത്തും പുതുച്ചേരിയിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. തിങ്കളാഴ്ച വരെ തമിഴ്‌നാട്-ആന്ധ്ര തീരത്ത് മഴ തുടരും.
ചെന്നൈയിൽ നിന്നുള്ള 47 വിമാന സർവീസുകൾ റദ്ദാക്കി. നാഗപട്ടണം, മയിലാടുതുറൈ പ്രദേശങ്ങളിൽ വ്യാപക കൃഷി നാശമുണ്ടായി. തൂത്തുക്കൂടി വിമാനത്താവളത്തിന്‍റെ റൺവേയിൽ വെള്ളം കയറി. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ഈ പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പെയ്തു.
തമിഴ്‌നാട്ടില്‍ ആകെ 6000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി റവന്യൂ മന്ത്രി അറിയിച്ചു. ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ശ്രീലങ്കയിൽ നിന്ന് ഡിറ്റ് വാ പിൻവാങ്ങിയത്. കഴിഞ്ഞ 20 വർഷത്തിനിടെ ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ പ്രളയത്തിനാണ് ചുഴലിക്കാറ്റ് കാരണമായത്.
അതേസമയം സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ തണുത്ത കാലാവസ്ഥ തുടരും. വടക്കന്‍ കേരളത്തില്‍ രാത്രിയും പുലര്‍ച്ചെയുമാണ് തണുപ്പ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട അടക്കമുള്ള തെക്കന്‍ ജില്ലകളില്‍ പകല്‍ സമയങ്ങളില്‍ പോലും മൂടിക്കെട്ടിയ കാലാവസ്ഥയും തണുപ്പുമാണ്.