കൊല്ലം: കൊല്ലത്ത് വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ അനാസ്ഥയുണ്ടെന്ന് തെളിഞ്ഞാൽ ഉത്തരവാദികളോട് വിട്ടുവീഴ്ച ചെയ്യില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
സംഭവം അതീവ ദു:ഖകരമാണെന്നും വീട്ടിലെ മകൻ നഷ്ടമായ പോലെയാണെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രിന്‍സിപ്പലിനും ഹെഡ്മിസ്ട്രസിനും എന്താണ് പണിയെന്നും അദ്ദേഹം ചോദിച്ചു. മാത്രമല്ല സംസ്ഥാനത്തെ 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ശ്രദ്ധിക്കാന്‍ സാധിക്കില്ലല്ലോയെന്നും മന്ത്രി ആരാഞ്ഞു.
സ്‌കൂളിന് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതില്‍ പരിശോധന നടത്തും. അധ്യാപകരും ഹെഡ്മിസ്ട്രസും മറ്റ് അധികാരികളും എല്ലാ ദിവസവും സ്‌കൂളിന്റെ മുകളിലൂടെ ലൈന്‍ കടന്നുപോകുന്നത് കാണുന്നില്ലേയെന്നും മന്ത്രി ചോദിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.
അതേസമയം സംഭവത്തിൽ ബാലാവകാശ കമ്മീഷൻ അപകടത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്.