തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിനെതിരെ കൂുടുതൽ തെളിവുകൾ കണ്ടെത്തി പൊലീസ്. ഇരുവരും തമ്മിലുള്ള ടെലിഗ്രാം ചാറ്റ് പോലീസ് കണ്ടെടുത്തു. ഫെബ്രുവരി 9ന് ടെലിഗ്രാമിലൂടെ ഇരുവരും നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് പൊലീസ് വീണ്ടെടുത്തത്.
യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്താണെന്നാണ് ലഭിച്ച ചാറ്റുകളുടെ അടിസ്ഥാനത്തിൽ പോലീസ് പറയുന്നത്. പെൺകുട്ടി എന്ന് ആത്മഹത്യ ചെയ്യുമെന്ന് പ്രതി ചാറ്റിലൂടെ നിരന്തരമായി ചോദിച്ചിരുന്നതായി പൊലീസ് പറയുന്നു.
സുകാന്തിൻ്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് പെൺകുട്ടി മറുപടി നൽകിയതും കണ്ടെത്തിയിട്ടുണ്ട്. എന്നാണ് നീ മരിക്കുകയെന്നും സുകാന്ത് യുവതിയോട് ചോദിച്ചിരുന്നു. ആഗസ്റ്റ് 9ന് മരിക്കുമെന്നായിരുന്നു യുവതിയുടെ മറുപടി.
അതുപോലെ എനിക്ക് നിന്നെ വേണ്ട എന്ന സുകാന്തിന്‍റെ സന്ദേശത്തിനു എനിക്കീ ഭൂമിയിൽ ജീവിക്കാൻ താത്പര്യമില്ലെന്നാണ് പെൺകുട്ടിയുടെ മറുപടി. എനിക്ക് നിന്നെ വേണ്ടെന്നും നീ ഒഴിഞ്ഞാലേ മറ്റൊരു വിവാഹം കഴിക്കാനാകൂ എന്നും സുകാന്ത് ഐബി ഉദ്യോഗസ്ഥയോട് പറയുന്നതായി ചാറ്റിലുണ്ട്.
സുകാന്തിന്‍റെ ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള ചാവക്കാട്ടെ വാടകമുറിയിൽ നിന്നാണ് പ്രതിയുടെ ഐഫോൺ പൊലീസ് പിടിച്ചെടുത്തത്. മാർച്ച് 24നാണ് പത്തനംതിട്ട സ്വദേശിയായ പെൺകുട്ടിയെ തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനു സമീപത്തുള്ള പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെ ഇതുവരെയും പോലീസിന് പിടികൂടാനായിട്ടില്ല.