തിരുവനന്തപുരം: കെ റെയിൽ വിട്ട് ആർആർടിഎസ് പ്രഖ്യാപിച്ചതിനൊപ്പം ബദൽ പാത മുന്നോട്ട് വെച്ച ഇ ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീധരൻ പറയുന്നത് കേട്ട് ഡൽഹിക്ക് പോയപ്പോൾ കേന്ദ്രമന്ത്രിക്ക് പദ്ധതിയെ പറ്റി അറിവുണ്ടായിരുന്നില്ലെന്നാണ് മുഖ‍്യമന്ത്രി പറയുന്നത്.
ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഘട്ടത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞയാള്‍ അതിവേഗ റെയില്‍ പദ്ധതി കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. ടെക്‌നോക്രാറ്റ് രീതികള്‍ മാത്രമല്ല അധികാര കേന്ദ്രങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ആള്‍ കൂടിയാണ് ഈ ശ്രീധരന്‍. എന്നാൽ അദ്ദേഹം കൃത്യമായി ആശയവിനിമയം നടത്തിയില്ലെന്നാണ് മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്.
ഒരേ വഴിയിലൂടെ മുന്നോട്ടു പോയ സർക്കാരും മെട്രൊ മാനു ഇപ്പോൾ രണ്ടു വഴിയിലാണെന്നു പറഞ്ഞ മുഖ‍്യമന്ത്രി ശ്രീധരനെ വെട്ടാൻ കൂടിയാണ് സർക്കാർ ആർആർടിഎസിലേക്ക് മാറിയതെന്ന് ആരോപിച്ചു. കെ റെയിൽ അനിശ്ചിതത്വത്തിലായപ്പോഴാണ് ശ്രീധരൻ മുഖ്യമന്ത്രിക്ക് ബദൽ പാതാ നിർദ്ദേശംകൈമാറിയത്. അത് ഏറ്റെടുത്ത് സർക്കാർ മുന്നോട്ട് പോയെങ്കിലും പിന്നീടൊന്നും നടന്നില്ല.
സംസ്ഥാന സർക്കാർ നിർദേശം വേണ്ട രീതിയിൽ കേന്ദ്രത്തിലെത്തിച്ചില്ലെന്നായിരുന്നു ശ്രീധരൻ പറഞ്ഞിരുന്നത്. സില്‍വര്‍ലൈനും അതിന്റെ ബദലായി നടപ്പിലാക്കാനിരുന്ന അതിവേഗ റെയിലിനെക്കുറിച്ചും കഴിഞ്ഞ ദിവസം ഇ ശ്രീധരന്‍ ചില പ്രസ്താവനകള്‍ നടത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ മറുപടി നല്‍കിയിരിക്കുന്നത്.