കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പോലീസുകാർ പിടിയിൽ. ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവർമാരായ കെ. ഷൈജിത്ത്, പടനിലം സ്വദേശിയായ സിപിഒ സനിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. താമരശ്ശേരിയിൽ വച്ചാണ് ഇവരെ പിടികൂടിയത്.
നടക്കാവ് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കേസിലെ 11, 12 പ്രതികളാണ് ഇവർ. താമരശ്ശേരിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇരുവരും പിടിയിലായത്. താമരശ്ശേരിയിൽ തന്നെ ആൾപ്പാർപ്പില്ലാത്ത ഒരു വീടിൻറെ മുകൾ നിലയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇവർ ഒളിവിൽ കഴിയുകയായിരുന്നു.
സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പിൽ ഇവർക്ക് മുഖ്യപങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ജൂൺ 6ന് ആയിരുന്നു മലാപ്പറമ്പിലെ അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയ്ഡ് നടത്തിയത്. നടത്തിപ്പുകാരന്റെ കയ്യിൽ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം വന്നതായും കണ്ടെത്തിയിരുന്നു.