അഖിൽ മാരാറിന്റെ ഓഡിയോ പുറത്തുവിട്ട് ട്വന്റി 20; പുതിയ രാഷ്ട്രീയ വിവാദം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാർഥിയായിരുന്ന അഖിൽ മാരാറിന്റെ ഫോൺ സംഭാഷണമെന്ന പേരിൽ ഒരു ഓഡിയോ ക്ലിപ്പ് ട്വന്റി 20 സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പാർട്ടിയിൽ തുടരണമെങ്കിൽ രാഷ്ട്രീയമോ സാമ്പത്തികമോ ആയ പ്രയോജനം ലഭിക്കണമെന്നും, അല്ലാത്തപക്ഷം നഷ്ടം മാത്രമാണുണ്ടാകുകയെന്നുമാണ് ഓഡിയോയിൽ അഖിൽ പറയുന്നതായി കേൾക്കുന്നത്.
സംഭാഷണം ഏത് സാഹചര്യത്തിലാണോ ആരോടാണോ നടത്തിയതെന്ന് ട്വന്റി 20 വ്യക്തമാക്കിയിട്ടില്ല. അതേസമയം, ട്വന്റി 20 കൺവീനർ സാബു എം. ജേക്കബിനെതിരെ അഖിൽ മാരാർ അടുത്തിടെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും പിന്നീട് പാർട്ടിയിൽ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.
കോട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്താണ് തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചതെന്നും പിന്നീട് തൃപ്പൂണിത്തുറ സീറ്റ് നൽകാമെന്ന് പറഞ്ഞെങ്കിലും അതും ലഭിച്ചില്ലെന്നും അഖിൽ ആരോപിച്ചിരുന്നു. കൂടാതെ, തിരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകളുടെ പേരിൽ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് പാർട്ടി പ്രവർത്തിച്ചതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
അഖിലിന്റെ ആരോപണങ്ങൾ സാബു എം. ജേക്കബ് തള്ളിക്കളഞ്ഞിരുന്നു. പണത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി എത്തുന്നവർക്കുള്ള പാർട്ടിയല്ല ട്വന്റി 20യെന്നും അഖിൽ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനിടെയാണ് അഖിൽ മാരാറിന്റെ ഓഡിയോ പുറത്തുവന്നത്.
What's Your Reaction?



