താമരശ്ശേരി ചുരത്തിന് സമീപം മണ്ണും കല്ലും മരങ്ങളും റോഡിലേക്ക് വീണു; ഗതാഗതം പൂർണമായും സ്തംഭിച്ചു
തടസം നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ മണിക്കൂറുകളെടുക്കുമെന്നാണ് സൂചന
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. താമരശ്ശേരി ചുരം വ്യൂ പോയിന്‍റിന് സമീപം മണ്ണും കല്ലും മരങ്ങളും റോഡിലേക്ക് വീണതോടെ ദേശീയപാത 766 ചുരം വഴിയുള്ള വാഹന ഗതാഗതം പൂർണമായും സ്തംഭിച്ചു. ഒൻപതാം വളവിനു സമീപം വൈകിട്ട് ഏഴുമണിയോടെയാണ് വലിയ പാറക്കല്ലുകളും മണ്ണും മറ്റും റോഡിലേക്ക് ഇടിഞ്ഞുവീണത്. കാൽനട പോലും സാധ്യമല്ലാത്ത നിലയിലാണ് റോഡിൽ തടസമുണ്ടായത്.
തടസം നീക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ മണിക്കൂറുകളെടുക്കുമെന്നാണ് സൂചന. മണ്ണുമാന്തി യന്ത്രം എത്തിച്ച് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. നിലവിലെ സാഹചര്യത്തിൽ ഇതുവഴിയുളള ഗതാഗതം ഒഴിവാക്കുന്നതാകും ഉചിതമെന്ന് പോലീസ് അറിയിച്ചു. അഗ്നിരക്ഷാ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.
അടിവാരത്ത് നിന്നുള്ള വാഹനങ്ങൾ കുറ്റ്യാടി ഭാഗത്തേക്കും വൈത്തിരി ഭാഗത്ത് നിന്നും വാഹനങ്ങൾ വഴിതിരിച്ചുവിടുന്നുണ്ട്. കുറ്റ്യാടി വഴിയല്ലെങ്കിൽ നിലമ്പൂർ നാടുകാണി ചുരം വഴി യാത്ര ക്രമീകരിക്കണമെന്നാണ് പോലീസ് നല്‍കിയ അറിയിപ്പ്. അടിവാരത്തും ലക്കിടിയിലും ചുരം സംരക്ഷണ സമിതി പ്രവർത്തകരും വാഹനങ്ങൾ തിരിച്ചുവിടുന്നുണ്ട്.
What's Your Reaction?

