തൃശ്ശൂര്‍ നഗര മധ്യത്തിൽ ആനയിടഞ്ഞ് പരിഭ്രാന്തി
തൃശ്ശൂര്‍ വിയ്യൂരില്‍ ജനവാസ മേഖലയെ ഭീതിയിലാഴ്ത്തി ആനയിടഞ്ഞു. 'ശിവം ലക്ഷ്മി' എന്ന ആനയാണ് കുളിപ്പിച്ചു കൊണ്ടുപോകുന്നതിനിടയില്‍ അപ്രതീക്ഷിതമായി അക്രമാസക്തനായത്. ആനയുടെ ആക്രമണത്തില്‍ പാപ്പാന് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ജനവാസ മേഖലയിലെ ഇടവഴികളിലൂടെ പരിഭ്രാന്തി പരത്തി ഓടുന്ന ആന, പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും തകര്‍ത്തു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആനയെന്നാണ് വിവരം. രണ്ടാം പാപ്പാനും നാട്ടുകാരും ചേര്‍ന്ന് ആനയെ തളക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല.
ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വീടിന് സമീപമാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. തന്റെ വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത ആന, വീട്ടുപരിസരത്ത് ജോലി ചെയ്യാനെത്തിയ തൊഴിലാളികളുടെ നാല് ബൈക്കുകളും തല്ലിത്തകര്‍ത്തതായി അദ്ദേഹം റിപ്പോര്‍ട്ടറോട് പ്രതികരിച്ചു. ഏകദേശം 15 മിനിറ്റിലേറെയായി ആന പ്രദേശത്ത് താണ്ഡവമാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവം നടന്ന് ഇത്രയേറെ സമയമായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താതിരുന്നതില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്.
What's Your Reaction?



