മൂന്നുവയസുകാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തും
പോലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തും

നെടുമ്പാശേരി: അങ്കണവാടിയിൽ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് പോയ മൂന്നരവയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മറ്റക്കുഴി കിഴിപ്പിള്ളിൽ സുഭാഷിന്റെ മകൾ കല്യാണിയുടെ മൃതദേഹമാണ് എട്ടര മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെ രണ്ടരയോടെ കണ്ടെത്തിയത്. ആറംഗ സ്കൂബ ടീം ചാലക്കുടി പുഴയിൽ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തും. അമ്മ സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
സന്ധ്യയോടൊപ്പം കുട്ടി ഇന്നലെ വൈകിട്ട് നാലുമണിയോടെ മറ്റക്കുഴിയിൽ നിന്ന് ആലുവ കുറുമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്ക് പോയിരുന്നു. മറ്റക്കുഴിയിൽ നിന്നു തിരുവാങ്കുളം വരെ സന്ധ്യയും കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്ന് ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസിൽ കുട്ടി ഒപ്പമുണ്ടായിരുന്നെന്നും പിന്നീട് കണ്ടില്ലെന്നാണ് അമ്മ ആദ്യം പറഞ്ഞത്. പിന്നീടാണു മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു സന്ധ്യ പറഞ്ഞത്. തുടർന്നാണു പോലീസും സ്കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊർജിതമാക്കിയത്. പോലീസും നാട്ടുകാരും രാത്രി ആരംഭിച്ച തെരച്ചിൽ ഇന്നു പുലർച്ചെ കുട്ടിയുടെ മൃതദേഹം കണ്ടെത്തും വരെ നീണ്ടു. സന്ധ്യയ്ക്കു മാനസിക ദൗർബല്യമുണ്ടെന്നു പൊലീസ് പറഞ്ഞു.
What's Your Reaction?






