തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട നിലയില്‍
ഹോട്ടൽ ജീവനക്കാരിൽ രണ്ട് ഇതര സംസ്ഥാനക്കാരെ കാണാനില്ലെന്നും ഇവർക്കായി തെരച്ചിൽ തുടരുന്നതായും പോലീസ് അറിയിച്ചു
തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ഹോട്ടൽ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടൺഹിൽ സ്കൂളിനു സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിനെ (60) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇടപ്പഴിഞ്ഞിയിൽ ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന വീടിന്‍റെ പുരയിടത്തിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം പായ കൊണ്ടുമൂടിയ നിലയിലായിരുന്നു. ഹോട്ടൽ ജീവനക്കാരിൽ രണ്ട് ഇതര സംസ്ഥാനക്കാരെ കാണാനില്ലെന്നും ഇവർക്കായി തെരച്ചിൽ തുടരുന്നതായും പോലീസ് അറിയിച്ചു.
ഹോട്ടലിന്‍റെ നാല് പാര്‍ട്നർമാരിൽ ഒരാളായ ജസ്റ്റിൻ രാജ് ആണ് എല്ലാ ദിവസവും പുലർച്ചെ അഞ്ചിന് ഹോട്ടൽ തുറക്കുന്നത്. എട്ട് ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതിൽ രണ്ടു പേർ ഇന്നലെ ജോലിക്ക് എത്തിയില്ല. ഇവരെ തിരക്കി മാനേജരുടെ ഇരുചക്രവാഹനത്തിൽ ജസ്റ്റിൻരാജ് ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിൽ പോയിരുന്നു. ഉച്ചവരെ കാണാത്തതിനാൽ ഹോട്ടലിലെ മറ്റു ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ജസ്റ്റിന്‍ രാജിനെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനേജരുടെ വാഹനവും കാണാനില്ല.
What's Your Reaction?

