ജോലിയ്ക്ക് കുവൈത്തിലെത്തി, ഒന്നരമാസമായി അമ്മ തടങ്കലിൽ; ഇടുക്കിയില്‍ വാഹനാപകടത്തിൽ മരിച്ച മകന്‍റെ സംസ്കാരം വൈകുന്നു

ഏജൻസി ചതിച്ചതോടെ ജിനു കുവൈത്ത് പോലീസ് കസ്റ്റഡിയിലാണ്

Jun 21, 2025 - 19:33
Jun 21, 2025 - 19:33
 0  13
ജോലിയ്ക്ക് കുവൈത്തിലെത്തി, ഒന്നരമാസമായി അമ്മ തടങ്കലിൽ; ഇടുക്കിയില്‍ വാഹനാപകടത്തിൽ മരിച്ച മകന്‍റെ സംസ്കാരം വൈകുന്നു

ഇടുക്കി: വാഹനാപകടത്തില്‍ മരിച്ച മകന്‍റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനാകാതെ അമ്മ. ഇടുക്കി അണക്കരയിൽ വാഹനാപകടത്തിൽ മരിച്ച 18കാരൻ ഷാനറ്റ് ഷൈജുവിന്‍റെ സംസ്കാരം പ്രതിസന്ധിയിലായിരിക്കുകയാണ്. കുവൈത്തിൽ ജോലിക്ക് പോയി തടങ്കലിൽ കഴിയുന്ന അമ്മ ജിനുവിന് തിരികെയെത്താൻ കഴിയാത്തതാണ് കാരണം. ഏജൻസി ചതിച്ചതോടെ ജിനു കുവൈത്ത് പോലീസ് കസ്റ്റഡിയിലാണ്. ചൊവ്വാഴ്ചയാണ് അണക്കര സ്വദേശി ഷാനറ്റ് ഷൈജുവും സുഹൃത്ത് അലനും ബൈക്കപകടത്തിൽ മരിച്ചത്. 

ജിനുവിന് നാട്ടിലെത്താൻ കഴിയാത്തതിനാൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടര മാസം മുൻപാണ് ജിനു കുവൈത്തിലെ ഒരു വീട്ടിൽ കുട്ടിയെ നോക്കാനുള്ള ജോലിക്ക് പോയത്. ജോലി ഭാരവും ആരോഗ്യ പ്രശ്നങ്ങളും മൂലം തുടരാൻ പറ്റാത്ത സ്ഥിതി വന്നു. മാത്രമല്ല, വാഗ്ദാനം ചെയ്ത ശമ്പളവും കിട്ടിയില്ല. ഏജൻസിയെ അറിയിച്ചപ്പോൾ ജീവനക്കാരെത്തി മറ്റൊരു സ്ഥലത്ത് തടവിലാക്കുകയും ചെയ്തു. കുവൈത്ത് മലയാളി അസോസിയേഷൻ ഭാരവാഹികളുടെ സഹായത്തോടെ ഏജൻസിയുടെ തടങ്കലിൽ നിന്ന് രക്ഷപെട്ട് ഇന്ത്യൻ എംബസിയിലെത്തി. കോടതി നടപടികൾക്ക് ശേഷം ഇപ്പോഴും ജിനു തടങ്കലില്‍ കഴിയുകയാണ്. 

താത്കാലിക പാസ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച തിരികെ വരാനിരിക്കവെയാണ് യുദ്ധവും കൊവിഡും വീണ്ടും പ്രതിസന്ധിയിലായത്. ഡീൻ കുര്യാക്കോസ്, സുരേഷ് ഗോപി, ആന്‍റോ ആന്‍റണി തുടങ്ങിയ എംപിമാരെല്ലാം ജിനുവിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ ഇടപെടുന്നുണ്ട്. ബുധനാഴ്ച വരെ ജിനുവിനു വേണ്ടി സംസ്കാര ചടങ്ങുകൾ നീട്ടിവെച്ചിരിക്കുകയാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow