ഷഹബാസ് വധക്കേസ്: പ്രതികളായ വിദ്യാര്‍ഥികളുടെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഫലം പ്രഖ്യാപിച്ചത്

തിരുവനന്തപുരം: കോഴിക്കോട് ഷഹബാസ് വധക്കേസിലെ പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഫലം പ്രഖ്യാപിച്ചത്. ഇതോടെ പ്രതികളായ കുട്ടികള്‍ക്ക് തുടര്‍പഠനത്തിന് അവസരം ലഭിക്കും. ഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ അനാസ്ഥയായി കണക്കാക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ഇവർക്ക് പ്ലസ് വൺ ഓൺലൈനായി അപേക്ഷിക്കാൻ ഇന്ന് കൂടി സമയം അനുവദിച്ചു.
കോഴിക്കോട് താമരശ്ശേരിയിലെ എളേറ്റില്‍ എം.ജെ.എച്ച്.എസിലെ മുഹമ്മദ് ഷഹബാസിന്റെ മരണവുമായി ബന്ധപ്പെട്ടാണ് താമരശ്ശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആറ് വിദ്യാർഥികളുടെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം താത്കാലികമായി തടഞ്ഞുവെച്ചത്. ഇവരെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് നേരത്തേ വിവാദമായിരുന്നു. തുടര്‍ന്ന് പരീക്ഷ എഴുതിച്ചെങ്കിലും ഫലം സര്‍ക്കാര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന്, കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.
ഫെബ്രുവരി 28നാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റ് ഷഹബാസ് മരിച്ചത്. നഞ്ചക്ക് കൊണ്ട് അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷഹബാസ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവെയാണ് മരിച്ചത്. പ്രതികളായ വിദ്യാര്‍ഥികളെ ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിലാണ് പരീക്ഷ എഴുതിച്ചത്.
What's Your Reaction?






