പിജി മനുവിന്‍റെ ആത്മഹത്യ; സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പോലീസ് വിശദമായി പരിശോധിക്കും
അന്വേഷണസംഘം എറണാകുളത്തെത്തി ബന്ധുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും അടക്കം മൊഴിയെടുക്കും

കൊച്ചി/കൊല്ലം: ഹൈക്കോടതി അഭിഭാഷകന്‍ പിജി മനുവിന്‍റെ ആത്മഹത്യയ്ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ വിശദമായി പരിശോധിക്കാന്‍ പോലീസ്. പിജി മനു യുവതിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇതേ തുടർന്നുള്ള മനോവിഷമമാണോ മരണത്തിലേക്ക് നയിച്ചതെന്നാണ് സംശയം. വീഡിയോ കൊല്ലം വെസ്റ്റ് പോലീസ് വിശദമായി പരിശോധിക്കും. അന്വേഷണസംഘം എറണാകുളത്തെത്തി ബന്ധുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും അടക്കം മൊഴിയെടുക്കും.
കൊല്ലത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച ഹൈക്കോടതി അഭിഭാഷകൻ പി.ജി മനുവിന്‍റെ സംസ്കാരം എറണാകുളം പിറവത്തെ വീട്ടുവളപ്പിൽ നടന്നു. രാവിലെ പാരിപ്പള്ളി മെഡിക്കൽ കേളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷമാണ് മൃതദേഹം നാട്ടിൽ എത്തിച്ചത്. മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഔദ്യോഗിക ആവശ്യത്തിനായി വാടകയ്ക്കെടുത്ത വീട്ടിൽ ഇന്നലെ രാവിലെയാണ് പിജി മനു തൂങ്ങിമരിച്ചത്.
നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയാണ് മുൻ ഗവൺമെന്‍റ് പ്ലീഡർ കൂടിയായ പി.ജി മനു. കർശന വ്യവസ്ഥയോടെ ജാമ്യത്തിൽ തുടരവെയാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് പിജി മനുവിനെതിരെ ലൈംഗിക പീഡന ആരോപണമുയര്‍ന്നത്.
What's Your Reaction?






