'വധശക്ഷിയുടെ ഓർഡർ ഇവിടെ ജയിൽ വരെ എത്തിയിട്ടുണ്ട്, വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്'; നിമിഷ പ്രിയയ്ക്ക് ദുരൂഹ ഫോൺ സന്ദേശം
യെമന്‍റെ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ.

സന: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് വനിതാ അഭിഭാഷകയുടേതെന്ന പേരിൽ ദുരൂഹ ഫോൺകോൾ. വധശിക്ഷ നടപ്പാക്കാൻ ഉത്തരവായെന്ന് അറിയിച്ചായിരുന്നു ഫോണ്‍ സന്ദേശം നിമിഷപ്രിയയ്ക്ക് ലഭിച്ചത്. വധശിക്ഷാ തീയതി തീരുമാനിച്ചതായി അഭിഭാഷക പറഞ്ഞെന്ന് നിമിഷപ്രിയ വ്യക്തമാക്കി. അമ്മയ്ക്കയച്ച ഫോൺ സന്ദേശത്തിലാണ് നിമിഷപ്രിയ, അഭിഭാഷകയുടെ ഫോൺകോൾ വന്ന വിവരം അറിയിച്ചത്. യെമന്‍റെ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷ.
‘‘അരമണിക്കൂർ മുൻപ് ഒരു ഫോൺ കോൾ വന്നു. അതൊരു ലോയർ സ്ത്രീയുടേതാണ്. ജയിൽ ഓഫിസിലേക്കു വിളിച്ചിട്ട് നിമിഷപ്രിയയുമായി സംസാരിക്കണമെന്നു പറഞ്ഞു. ചർച്ചയുടെ കാര്യങ്ങളൊക്കെ എന്തായെന്ന് അവർ ചോദിച്ചു. ഞാൻ പറഞ്ഞു, ഒന്നുമായില്ല, കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോഴാണ് അവർ പറഞ്ഞത് വധശക്ഷിയുടെ ഓർഡർ ഇവിടെ ജയിൽ വരെ എത്തിയിട്ടുണ്ടെന്ന്. ഈദിന്റെ അവധിയൊക്കെ തീരുമ്പോഴേയ്ക്ക് എന്താകുമെന്ന് അറിയില്ല. എല്ലാവരും വളരെ വിഷമത്തോടെയാണ് എന്നോട് പെരുമാറുന്നത്. എന്താണ്? എന്തെങ്കിലും അറിഞ്ഞോ? സാമുവൽ സാറിനോട് ഒന്നു പറഞ്ഞേക്ക്.’’– ശബ്ദസന്ദേശത്തിൽ നിമിഷ പറഞ്ഞു.
എന്നാൽ ആരാണ് ഈ വനിതാ അഭിഭാഷക എന്ന കാര്യത്തിൽ വ്യക്തതയില്ല. വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച ഉത്തരവ് ജയിലിൽ വന്നതായി ഔദ്യോഗികമായി അറിയിപ്പില്ല. അതേസമയം, റമദാൻ മാസത്തിൽ നടപടിക്ക് സാധ്യതയില്ലെന്നു മനുഷ്യാവകാശ പ്രവർത്തകനും മോചനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ആളുമായ സാമുവൽ ജെറോം പറഞ്ഞു.
2009ലാണു പാലക്കാട് സ്വദേശിനി നിമിഷപ്രിയ നഴ്സായി യെമനിൽ ജോലിക്കെത്തിയത്. ക്ലിനിക്കിലെ യെമൻ പൗരയായ മറ്റൊരു ജീവനക്കാരിയുമായി ചേർന്നു തലാലിനെ കൊലപ്പെടുത്തിയെന്ന കേസിൽ 2017 ജൂലൈയിലാണു നിമിഷപ്രിയ അറസ്റ്റിലായത്. 2020ൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരായ അപ്പീലുകൾ വിവിധ കോടതികൾ തള്ളി. ‘ബ്ലഡ്‌മണി’ നൽകി നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും വിജയിച്ചില്ല.
What's Your Reaction?






