'ഐക്യമുള്ള സഭയാണ് ആദ്യത്തെ ആഗ്രഹം': ലിയോ പതിനാലാമൻ മാർപാപ്പ സ്ഥാനമേറ്റു
റോമൻ കത്തോലിക്കാ സഭയുടെ 267-ാമത് തലവനായുള്ള ലിയോ പതിനാലാമന്റെ സ്ഥാനാരോഹണ ചടങ്ങിൽ വത്തിക്കാനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമന്‍ സ്ഥാനാരോഹണം ചെയ്തു. ക്രിസ്തു ഒന്നായിരിക്കുന്നതു പോലെ സഭയും ഒന്നാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. വിവിധ മതസ്ഥരുമായുള്ള ഐക്യം പ്രധാനമാണ്. ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ടുപോകണം. ഐക്യമുള്ള സഭയാണ് തന്റെ ആദ്യത്തെ ആഗ്രഹമെന്നും മാർപാപ്പ പറഞ്ഞു. റോമൻ കത്തോലിക്കാ സഭയുടെ 267-ാമത് തലവനായുള്ള ലിയോ പതിനാലാമന്റെ സ്ഥാനാരോഹണ ചടങ്ങിൽ വത്തിക്കാനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതു സ്നേഹത്തിന്റെ സമയമാണ്. ലോക സമാധാനത്തിനായി ഒരുമിക്കണം. സമാധാനമുള്ള ഒരു പുതിയ ലോകത്തിലേക്ക് നടക്കണം. സ്നേഹിക്കാൻ മനുഷ്യനു സാധിക്കണം. ദൈവ സ്നേഹം ഉള്ളിൽ നിറയുമ്പോൾ മാത്രമേ അപരസ്നേഹം സാധ്യമാവുകയുള്ളൂ. സ്നേഹത്തിന്റെ പാലങ്ങൾ തീർക്കണം. അങ്ങനെ പരസ്പരം സ്നേഹിക്കുന്ന ഒരു ലോകത്തെ നമുക്ക് സൃഷ്ടിക്കണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു.
വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് കുർബാന ആരംഭിച്ചത്. ചടങ്ങുകളുടെ ഭാഗമായി ലിയോ പതിനാലാമൻ മാർപാപ്പ തുറന്ന വാഹനത്തിൽ വത്തിക്കാൻ ചത്വരത്തിലേക്കെത്തി വിശ്വാസികളെ ആശീർവദിച്ചു. കുർബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും (പാലിയം) സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു. പൗരസ്ത്യ സഭകളിൽ നിന്നുള്ള പാത്രിയർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിലെത്തി പ്രാർഥിച്ചശേഷമാണ് മാർപാപ്പ കുർബാനയ്ക്കെത്തിയത്. വിവിധ സഭാപ്രതിനിധികളും രാഷ്ട്രത്തലവന്മാരും ചടങ്ങിൽ പങ്കെടുത്തു.
What's Your Reaction?






