'വേണമെങ്കിൽ ഒഴിഞ്ഞ കസേരകൾ എഐ ഉപയോഗിച്ച് ഉണ്ടാക്കാമല്ലോ, അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയം'
അയ്യപ്പസംഗമത്തിൽ 4,600 ആളുകൾ ഉണ്ടായിരുന്നു. അത്ര പോരേ? 3000 പേരെയാണ് പ്രതീക്ഷിച്ചിരുന്നത്- എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നാലായിരത്തിലധികം പേർ പരിപാടിയിൽ പങ്കെടുത്തു. പങ്കാളിത്തം കുറവാണെന്നത് മാധ്യമങ്ങളുടെ കള്ളപ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഒഴിഞ്ഞ കസേരയുമായി ബന്ധപ്പെട്ട ചോദ്യത്തിന്, 'വേണമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടേ' എന്നായിരുന്നു ഗോവിന്ദന്‍റെ മറുചോദ്യം.
എല്ലാ സെഷനിലും ആൾ വേണമെന്നാണോ കരുതുന്നത്? സംഗമം പരാജയമെന്നത് മാധ്യമപ്രചാരണമാണ്. നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
'അയ്യപ്പസംഗമത്തിൽ 4,600 ആളുകൾ ഉണ്ടായിരുന്നു. അത്ര പോരേ? 3000 പേരെയാണ് പ്രതീക്ഷിച്ചിരുന്നത്. മാധ്യമങ്ങളുടേത് കള്ളപ്രചാരണമാണ്. കളവു പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനം വേണം. ദേവസ്വം ബോർഡ് തീരുമാനിച്ചത് 3000 ആളുകളെ പങ്കെടുപ്പിക്കാനാണ്. 4600 ആളുകൾ പങ്കെടുത്തിട്ടുണ്ട്. അത് വലിയ കുറവാണെങ്കിൽ ആ കുറവ് സംഭവിച്ചിട്ടുണ്ട്. ശുദ്ധ അസംബന്ധം പറയുന്നതിന്, കളവ് പ്രചരിപ്പിക്കുന്നതിന് എന്തെങ്കിലും നാണവും മാനവും വേണ്ടേ?. വേണമെങ്കിൽ ഒഴിഞ്ഞ കസേരകൾ എഐ ഉപയോഗിച്ച് ഉണ്ടാക്കാമല്ലോ. നിങ്ങൾക്ക് എഐ ഉപയോഗിക്കാം. നിങ്ങൾ എല്ലാം ഉണ്ടാക്കും, ഗോവിന്ദൻ പറഞ്ഞു.
അയ്യപ്പ സംഗമം വലിയ വിജയമാണ്. ലോകപ്രശസ്തമായ വിജയമാണ്. ആളുകൾ എല്ലാം കാണുന്നുണ്ട്. 4600 ആളുകൾ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. ആ പറഞ്ഞതിൽ 460 ആയി നിങ്ങൾക്ക് ചുരുക്കണമെങ്കിൽ കുറച്ചു പണിയെടുക്കണം. ആ പണിയെടുക്കാൻവേണ്ടി നിങ്ങൾ എന്തൊക്കെയാണോ ഉപയോഗിക്കുന്നത് അതൊക്കെ നിങ്ങൾ ഉപയോഗിച്ചോളൂ, എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
What's Your Reaction?






