സംസ്ഥാനത്തെ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയം
അഞ്ചുവര്‍ഷം കൊണ്ട് അതിദാരിദ്ര്യം പൂര്‍ണമായി തുടച്ചു നീക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് മന്ത്രി വാസവൻ അറിയിച്ചു

കോട്ടയം: സംസ്ഥാനത്തെ അതിദരിദ്രരില്ലാത്ത ആദ്യ ജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷാണ് പ്രഖ്യാപനം നടത്തിയതെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഇന്ത്യയിലെ തന്നെ ആദ്യ അതിദരിദ്രരില്ലാത്ത ജില്ലയായിരിക്കും കോട്ടയം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ചുമതലയേറ്റശേഷം നടന്ന ആദ്യ മന്ത്രിസഭായോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദാരിദ്ര്യനിര്‍മാര്‍ജ്ജന പ്രക്രിയ. അഞ്ചുവര്‍ഷം കൊണ്ട് അതിദാരിദ്ര്യം പൂര്‍ണമായി തുടച്ചു നീക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടതെന്ന് മന്ത്രി വാസവൻ അറിയിച്ചു.
അതിദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്താനുള്ള അതിദാരിദ്ര്യ നിര്‍ണയ വിവരശേഖരണ പ്രക്രിയ കോട്ടയം ജില്ലയില്‍ 2021 ഒക്ടോബറില്‍ ആരംഭിച്ചിരുന്നു. 1344 എന്യൂമറേഷന്‍ സംഘങ്ങള്‍ സര്‍വേയില്‍ പങ്കാളികളായി. 2688 എന്യുമറേറ്റര്‍മാര്‍ പങ്കെടുത്തു. ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും ഗ്രാമസഭാ ചര്‍ച്ചകളും നടന്നു. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം (വീടില്ലാത്തവര്‍, വീടും സ്ഥലവും ഇല്ലാത്തവര്‍) എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിര്‍ണയിച്ചത്.
What's Your Reaction?






