നിയമം ലംഘിച്ച് വാഹനങ്ങൾ നേരിൽ കാണാതെ രജിസ്ട്രേഷൻ പുതുക്കി; കൊല്ലത്ത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
കൊല്ലം: മോട്ടോർ വാഹന വകുപ്പിലെ നിയമങ്ങൾ അട്ടിമറിച്ച്, വാഹനങ്ങൾ നേരിട്ട് കണ്ട് പരിശോധന നടത്താതെ രജിസ്ട്രേഷൻ പുതുക്കി നൽകിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കൊല്ലം ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥയായ എസ്. മഞ്ജുവിനെയാണ് ഗതാഗത കമ്മീഷണർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. മറ്റ് ജില്ലകളിൽ രജിസ്റ്റർ ചെയ്തവ ഉൾപ്പെടെ 19 വാഹനങ്ങളാണ് യാതൊരുവിധ പരിശോധനയുമില്ലാതെ ഇവർ നിയമവിരുദ്ധമായി പുതുക്കി നൽകിയതെന്ന് ഡിപ്പാർട്ട്മെന്റ് തല അന്വേഷണത്തിൽ കണ്ടെത്തി.
നിയമപ്രകാരം മറ്റ് ആർ.ടി ഓഫീസുകളുടെ പരിധിയിലുള്ള വാഹനങ്ങൾ കൊല്ലത്ത് വെച്ച് പരിശോധിക്കണമെങ്കിൽ ആർ.ടി.ഒയുടെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. എന്നാൽ ഏജന്റുമാർ നേരിട്ടെത്തിച്ച അപേക്ഷകളിൽ ഈ സുപ്രധാന മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഒപ്പുവെച്ചത്. ഈ വൻ ക്രമക്കേടിന് പിന്നിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
What's Your Reaction?

