തലസ്ഥാനത്ത് രാത്രി മുഴുവന്‍ തകര്‍ത്ത് മഴ, അവധി പ്രഖ്യാപിക്കാന്‍ കളക്ടര്‍ വൈകി, രക്ഷിതാക്കളുടെ രോഷം
പല സ്കൂൾ ബസുകളും യാത്ര തിരിച്ച ശേഷമാണ് അവധി പ്രഖ്യാപനം വന്നത്

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ദുരിതത്തിലാക്കി. രാത്രി മുഴുവൻ കനത്ത മഴ പെയ്തിട്ടും, കളക്ടറുടെ അവധി പ്രഖ്യാപനം വൈകിയതിനാൽ അതിരാവിലെ തന്നെ വിദ്യാർഥികൾ സ്കൂളുകളിലേക്ക് പുറപ്പെട്ടു. പല സ്കൂൾ ബസുകളും യാത്ര തിരിച്ച ശേഷമാണ് അവധി പ്രഖ്യാപനം വന്നത്. ഇതോടെ സ്കൂളിലെത്തിയ കുട്ടികൾക്ക് മടങ്ങിപ്പോകേണ്ടി വന്നു.
രാത്രി മുഴുവൻ മഴ തുടർന്നിട്ടും, വിദ്യാഭ്യാസ മന്ത്രി ഇടപെട്ടതിന് ശേഷമാണ് കളക്ടർ അവധി പ്രഖ്യാപനം നടത്തിയതെന്നാണ് റിപ്പോർട്ട്. അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാമായിരുന്നെന്ന് സ്കൂളിലെത്തിയ കുട്ടികളും രക്ഷിതാക്കളും പ്രതികരിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് ജില്ലയില്‍ അവധി പ്രഖ്യാപിച്ചത്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു. തലസ്ഥാനത്ത് കനത്ത മഴ ഇപ്പോഴും തുടരുകയാണ്.
What's Your Reaction?






