ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളില്‍ ടോള്‍ യുപിഐ വഴി പണമടച്ചാൽ 25% അധികം, പണമായാണെങ്കില്‍ ഇരട്ടി
ഈ പുതിയ ഭേദഗതി നവംബർ 15 മുതൽ പ്രാബല്യത്തിൽ വരും

ന്യൂഡല്‍ഹി: ടോൾ പ്ലാസകളിൽ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ഈടാക്കുന്ന ഫീസിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിയമഭേദഗതി വരുത്തി. പുതിയ ഭേദഗതി പ്രകാരം, യുപിഐ (UPI) വഴി പണമടയ്ക്കുന്നവർക്ക് വാഹനത്തിന്റെ യഥാർത്ഥ ടോൾ നിരക്കിന്റെ 25% അധികം മാത്രം നൽകിയാൽ മതിയാകും. പണമായി (Cash) അടയ്ക്കുന്നവർ നിലവിലുള്ളതുപോലെ നിരക്കിന്റെ ഇരട്ടി (100% അധികം) നൽകേണ്ടിവരും. ഈ പുതിയ ഭേദഗതി നവംബർ 15 മുതൽ പ്രാബല്യത്തിൽ വരും.
ടോൾ പിരിവിൽ സുതാര്യത വർദ്ധിപ്പിക്കാനും, യുപിഐ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും പണമിടപാടുകൾ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് ഉപരിതല ഗതാഗത മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. ഇതിനായി 2008-ലെ ദേശീയ പാത ഫീസ് നിയമങ്ങളാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്.
പുതിയ നിയമപ്രകാരം, സാധുതയുള്ളതും പ്രവർത്തനക്ഷമവുമായ ഫാസ് ടാഗ് ഇല്ലാതെ ഫീസ് പ്ലാസയിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ഫീസ് പണമായി അടച്ചാൽ ബാധകമായ ഉപയോക്തൃ ഫീസിന്‍റെ ഇരട്ടി നിരക്ക് ഈടാക്കും. എന്നാൽ, യൂണിഫൈഡ് പേയ്മെന്‍റ് ഇൻ്റർഫേസ് (UPI) വഴി ഫീസ് അടയ്ക്കുന്ന ഉപയോക്താക്കളിൽ നിന്ന് ആ വാഹന വിഭാഗത്തിനുള്ള ബാധകമായ ഉപയോക്തൃ ഫീസിന്‍റെ 1.25 മടങ്ങ് മാത്രമേ ഈടാക്കു.
What's Your Reaction?






