'എല്ലാം തുടങ്ങിയത് മഞ്ജുവിന്‍റെ പ്രസംഗത്തിന് ശേഷം, യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെ': ദിലീപ്
ജയിലിലെ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനഞ്ഞുവെന്നും ദിലീപ്പ് ആരോപണം ഉന്നയിച്ചു
കൊച്ചി: യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ദിലീപ്. പിന്തുണച്ചവർക്ക് നന്ദിയെന്നും കള്ളക്കഥ കോടതിയിൽ തകർന്ന് വീണുവെന്നും ദിലീപ് പറഞ്ഞു. ജയിലിലെ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനഞ്ഞുവെന്നും ദിലീപ്പ് ആരോപണം ഉന്നയിച്ചു.
തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നെന്നും എല്ലാം തുടങ്ങിയത് മഞ്ജുവിന്റെ പ്രസംഗത്തിനു ശേഷമെന്നും നടൻ ദിലീപ് പറഞ്ഞു. ‘‘തന്നെ പ്രതിയാക്കി കരിയർ നശിപ്പിക്കുകയായിരുന്നു ആ ഗൂഢാലോചനയുടെ ലക്ഷ്യം. ക്രിമിനൽ ഗൂഢാലോചന തന്നെ കുടുക്കാനാണ് നടന്നതെന്ന് ദിലീപ് കോടതിക്കു പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു. പൊലീസ് കള്ളക്കഥ മെനഞ്ഞു. കഥ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പൊലീസിന്റെ കള്ളക്കഥ പൊളിഞ്ഞു’’, ദിലീപ് പറഞ്ഞു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ചാര്‍ലിയെയും പത്താം പ്രതിയായ ശരത്തിനെയും വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്.
What's Your Reaction?

