ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി ക്യുറസോ: ജനസംഖ്യ 1.56 ലക്ഷം മാത്രം
ജമൈക്കയുമായുള്ള യോഗ്യതാ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചതോടെയാണ് ക്യുറസോ അടുത്ത ലോകകപ്പ് ഉറപ്പിച്ചത്
കിങ്‌സ്റ്റണ്‍: കരീബിയൻ ദ്വീപായ ക്യുറസോ ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടി ചരിത്രം കുറിച്ചു. ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായാണ് ക്യുറസോ മാറിയത്. ജമൈക്കയുമായുള്ള യോഗ്യതാ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചതോടെയാണ് ക്യുറസോ അടുത്ത ലോകകപ്പ് ഉറപ്പിച്ചത്.
ക്യുറസോയിലെ ജനസംഖ്യ 156,000 പേർ മാത്രമാണ്. ആറ് മത്സരങ്ങളിൽ നിന്ന് 12 പോയിൻ്റുമായി ജമൈക്കയെക്കാൾ ഒരു പോയിൻ്റ് വ്യത്യാസത്തിൽ ക്യുറസോ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. 2018-ൽ ലോകകപ്പിന് യോഗ്യത നേടിയ ഐസ്‌ലാൻഡായിരുന്നു ഇതുവരെ ഏറ്റവും ചെറിയ രാജ്യം (ജനസംഖ്യ ഏകദേശം 3.5 ലക്ഷം).
അടുത്ത വർഷം 48 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പ് ഫുട്ബോളിനാണ് ക്യുറസോ യോഗ്യത നേടിയത്. അതേസമയം, യൂറോപ്പിൽ നിന്ന് വമ്പൻ ടീമുകളായ ജർമനിയും നെതർലൻഡ്‌സും ഗോൾമഴയോടെ ലോകകപ്പിന് യോഗ്യത നേടി.
സ്ലൊവാക്യയെ എതിരില്ലാത്ത 6-0ന് തകർത്താണ് ജർമനി യോഗ്യത നേടിയത്. ലിറോയ് സനെ (2), നിക്ക് വോൾട്ടിമെഡ്, സെർജി ഗനാബ്രി എന്നിവർ ആദ്യ പകുതിയിൽ ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ റിഡിൽ ബാകു, അസ്സാൻ ഔഡ്രോഗോ എന്നിവരും ജർമനിക്കായി ഗോൾ നേടി. ലിത്വാനിയയെ 4-0ന് പരാജയപ്പെടുത്തി നെതർലൻഡ്‌സും ലോകകപ്പ് പ്രവേശനം ഉറപ്പിച്ചു.
What's Your Reaction?

