'ഈ സമയം വരെ യുപിഐ ഇടപാടുകള്‍ തടസപ്പെടും'; മുന്നറിയിപ്പ്
വാര്‍ഷിക കണക്കെടുപ്പ് കാരണം ബാങ്കുകളുടെ ഇടപാടുകളില്‍ തടസം നേരിടാമെന്നാണ് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വ്യക്തമാക്കിയത്

ന്യൂഡല്‍ഹി: രാജ്യത്ത് ഒട്ടുമിക്ക യുപിഐ ഉപഭോക്താക്കളും ഇന്ന് പണമിടപാട് പ്രതിസന്ധി നേരിട്ടു. കുറെ പേരെങ്കിലും കഴിഞ്ഞ മണിക്കൂറുകളില്‍ ഈ പ്രതിസന്ധി നേരിട്ടവരാകാം. ചൊവ്വാഴ്ച (ഇന്ന്) ഉച്ച മുതല്‍ വൈകീട്ട് വരെ ഇടപാടുകളില്‍ തടസം നേരിടുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. വാര്‍ഷിക കണക്കെടുപ്പ് കാരണം ബാങ്കുകളുടെ ഇടപാടുകളില്‍ തടസം നേരിടാമെന്നാണ് നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വ്യക്തമാക്കിയത്.
വാര്‍ഷിക കണക്കെടുപ്പ് പ്രകാരം ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് നാലു മണി വരെ ഡിജിറ്റല്‍ സേവനങ്ങള്‍ തടസപ്പെടുമെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കി. ഇന്‍റര്‍നെറ്റ് ബാങ്കിങ്, റീട്ടെയില്‍, മെര്‍ച്ചന്‍റ്, യൂനോ ലൈറ്റ്, സിഐഎന്‍ബി, യുനോ ബിസിനസ് വെബ് ആന്‍ഡ് മൊബൈല്‍ ആപ്പ്, യുപിഐ എന്നിവയാണ് തടസപ്പെടുക. ഈ സമയത്ത് യുപിഐ ലൈറ്റ്, എടിഎം വഴിയുള്ള ഇടപാടുകള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും എസ്ബിഐ അറിയിച്ചു.
എളുപ്പത്തില്‍ യുപിഐ പിന്‍ ഉപയോഗിക്കാതെ ഇടപാട് നടത്താന്‍ സാധിക്കുന്ന പേയ്മെന്‍റ് രീതിയാണ് യുപിഐ ലൈറ്റ്. ചെറിയ തുകയുടെ ഇടപാടുകളാണ് യുപിഐ ലൈറ്റ് വഴി നടത്താന്‍ സാധിക്കുക. വാലറ്റിൽ നിന്നുമാണ് യുപിഐ ലൈറ്റിലെ ഇടപാടുകൾ നടത്തുന്നത്. ഒരു ഇടപാടിന് പരമാവധി 1,000 വരെ ഉപയോഗിക്കാം. പ്രതിദിനം 5,000 രൂപ വരെയാണ് യുപിഐ ലൈറ്റിലൂടെ ഉപയോഗിക്കാം.
What's Your Reaction?






