ആരാണ് തഹാവൂർ റാണ? ഡോക്ടര്‍ ഭീകരനായി; ആക്രമണത്തിന് മുന്‍പ് കൊച്ചിയില്‍

ഡൽഹി: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍മാരിലൊരാളായ അമേരിക്കൻ പൗരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ കൂട്ടാളിയായ തഹാവൂർ റാണ ആരാണ്?
64 വയസ്സുള്ള പാക്ക് വംശജനായ റാണ പാക് സൈന്യത്തിൽ ഡോക്ടറായിരുന്നു. 1990ൽ കാനഡയിലേക്ക് കുടിയേറി. അവിടെ പൗരത്വവുമെടുത്തു. പിന്നീട് യു.എസിലെ ചിക്കാഗോയിലേക്ക് താമസം മാറി.
റാണയുടെ ബാല്യകാല സുഹൃത്താണ് ഹെഡ്‌ലി. പാക്കിസ്ഥാനിയായ പിതാവിനും അമേരിക്കൻ മാതാവിനും യു.എസിൽ ജനിച്ച ഹെഡ്‌ലിയും റാണയും ലഷ്‌കറെ തയിബ, ഹർക്കത്ത്- ഉൽ ജിഹാദി ഇസ്ലാമി എന്നീ സംഘടനകളുമായി ചേർന്ന് ഭീകരാക്രമണത്തിന് പദ്ധതി തയാറാക്കിയെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. 2009ലാണ് എൻ.ഐ.എ ഹെഡ്‌ലിയെയും റാണയെയും മുംബൈ ഭീകരവാദ കേസിൽ പ്രത ചേർക്കുന്നത്.
ഹെഡ്‌ലിക്ക് ഇന്ത്യയിലേക്ക് വരാനുള്ള വീസ ലഭിക്കാൻ റാണ സഹായിച്ചു. മുംബൈയിൽ 'ഇമിഗ്രന്റ് ലോ സെന്റർ' സ്ഥാപിച്ചതും റാണയാണ്. 2008 നവംബർ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന് മുൻപ് ലക്ഷ്യങ്ങൾ നിരീക്ഷിക്കാനും വിവരശേഖരണം നടത്താനും ഹെഡ്‌ലി മുംബൈയിലെത്തിയപ്പോൾ റാണ സഹായം നൽകി.
ആക്രമണത്തിന്‍റെ അവസാന ആസൂത്രണം നടക്കുന്ന 2008 നവംബർ 13നും 21നുമിടയില്‍ പോലും റാണയും ഭാര്യ സമ്രാസിനൊപ്പം ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.
ഹാപൂർ, ഡൽഹി, ആഗ്ര, കൊച്ചി, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലെല്ലാം ഇവര്‍ തങ്ങി. പല ഘട്ടങ്ങളിലുള്ള ഇന്ത്യാ സന്ദർശനത്തിനടെ ഹെഡ്‌ലിയും റാണയും 200ലേറെ തവണ ഫോണിൽ സംസാരിച്ചു.
റാണയെ അറസ്റ്റ് ചെയ്തത് എഫ്.ബി.ഐ യാണ്. 2009 ഒക്ടോബറിൽ ഡെൻമാർക്കിലെ കോപ്പൻഹേഗനിലെ ഒരു പത്രസ്ഥാപനം ആക്രമിക്കാനുള്ള റാണയുടെയും ഹെഡ്‌ലിയുടെയും പദ്ധതി എഫ്.ബി.ഐ പരാജയപ്പെടുത്തി. ഡോക്ടറിൽ നിന്ന് ഭീകരവാദത്തിലേക്ക് വഴിമാറിയ തഹാവൂർ റാണയുടെ ജീവിതം ഞെട്ടിക്കുന്നതാണ്.
What's Your Reaction?






