തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തിരുവനന്തപുരം കോർപ്പറേഷനിൽ വോട്ട് ചെയ്തതിന് എതിരേയാണ് സുനിൽ കുമാർ രംഗത്തെത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞടുപ്പിലും സുരേഷ് ഗോപി രണ്ടിടത്ത് വോട്ട് ചെയ്തത് എങ്ങനെയെന്നാണ് സിപിഐ നേതാവ് വി എസ് സുനിൽ കുമാർ ചോദിക്കുന്നത്. കഴിഞ്ഞ ലോക്‌സ്ഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്ത സുരേഷ് ഗോപി തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തിരുവനന്തപുരത്താണ്.
ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുനിൽ കുമാർ കമ്മീഷനോട് മറുപടി ആവശ്യപ്പെട്ടത്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും കുടുംബവും തൃശൂരില്‍ സ്ഥിരതാമസമാണെന്ന് പറഞ്ഞ് നെട്ടിശ്ശേരിയിലാണ് വോട്ട് ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംബവും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലാണ് വോട്ട് ചെയ്തത്.