ഡൽഹി: ചെങ്കോട്ട സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഭീകരൻ ഉമർ നബി മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായും ബന്ധം പുലർത്തിയതായി എൻഐഐ. കശ്മീരിലെത്തിയ ഉമർ നബി ഭീകരവാദ സംഘടനയായ അൽ ഖ്വയ്‌ദയുൾപ്പെടെയുള്ള ഗ്രൂപ്പുകളുമായി ചർച്ച നടത്തിയതാണ് കണ്ടെത്തൽ.
മാത്രമല്ല ഭീകരാക്രമണങ്ങൾക്കായി വൈറ്റ് കോളർ ഭീകര സംഘം 26 ലക്ഷം രൂപ സ്വരൂപിച്ചതായി വിവരം. ഇതിനിടെ വൈറ്റ് കോളർ ഭീകര സംഘത്തെ നിയന്ത്രിച്ചത് മൂന്നുപേരാണെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പരിശോധിച്ചതിൽ നിന്നുമാണ് നിർണായക തെളിവുകൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്.
രണ്ട് വർഷം കൊണ്ട് സ്ഫോടകവസ്തുക്കളും റിമോട്ട്-ട്രിഗറിംഗ് ഉപകരണങ്ങളും ശേഖരിച്ചു. അറസ്റ്റിലായ ഡോക്ടർ മുസമ്മിൽ നിന്നാണ് അന്വേഷണസംഘത്തിന് വിവരങ്ങൾ ലഭിച്ചത്. റഷ്യയിൽ നിന്നുൾപ്പെടെയുള്ള ആയുധങ്ങൾ വൈറ്റ് കോളർ ഭീകര സംഘം ശേഖരിച്ചതായും ഡോക്ടർ മുസമ്മിൽ അന്വേഷണ സംഘത്തോട് പറഞ്ഞു. പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും നീളുന്നതാണ് ഈ കണ്ണികളെന്ന് ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കി.