ഇറാനെതിരെ ആക്രമണത്തിനായി ഇസ്രയേല്‍; കടുത്ത ജാഗ്രതയില്‍ അമേരിക്ക
ഇറാനെ ഇസ്രയേല്‍ ആക്രമിച്ചാല്‍ അയല്‍രാജ്യമായ ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാകും ആദ്യ പ്രത്യാക്രമണം ഉണ്ടാകുകയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസിന്റെ ഈ നീക്കമെന്നാണ് വിവരം

ന്യൂയോർക്ക്: ഇറാനെതിരെ ഇസ്രയേല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് പിന്നാലെ കടുത്ത ജാഗ്രതയില്‍ അമേരിക്ക. ഈ പശ്ചാത്തലത്തില്‍ ഇറാഖിലെ ചില ജീവനക്കാരെ ഒഴിപ്പിക്കാന്‍ യുഎസ് തീരുമാനിച്ചു. ബഹ്‌റൈന്‍, കുവൈത്ത്, യുഎഇ എന്നിവയുള്‍പ്പടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്ന് അത്യാവശ്യമല്ലാത്ത നയതന്ത്ര പ്രതിനിധികളേയും സൈനിക ഉദ്യോഗസ്ഥരുടെ ആശ്രിതരേയും പിന്‍വലിക്കാന്‍ യുഎസ് പ്രതിരോധ വകുപ്പ് തീരുമാനിച്ചു.
‘‘അപകടകരമായ സ്ഥലമാകാന്‍ സാധ്യതയുള്ളതിനാലാണ് അവരെ മാറ്റുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. അവരോട് മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്’’– യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞു. മിഡിൽ ഈസ്റ്റിൽ നിന്ന് സൈനിക കുടുംബാംഗങ്ങൾക്ക് പിന്മാറാനുള്ള അനുമതിയും പെന്‍റഗൺ നൽകിയിട്ടുണ്ട്. മേഖലയിലുടനീളം സൈനിക സംഘർഷ സാധ്യത ഉയരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ മുൻകരുതലുകൾ കൂടുതൽ ശക്തമാക്കുന്നതെന്ന് വാഷിങ്ൺ പോസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇറാനെ ഇസ്രയേല്‍ ആക്രമിച്ചാല്‍ അയല്‍രാജ്യമായ ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാകും ആദ്യ പ്രത്യാക്രമണം ഉണ്ടാകുകയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുഎസിന്റെ ഈ നീക്കമെന്നാണ് വിവരം. ഇറാന്റെ ആണവ പദ്ധതികൾ നിയന്ത്രിക്കാനും ഭീകരമായ സൈനിക ഇടപെടൽ ഒഴിവാക്കാനുമായുള്ള കരാർ നേടാനുള്ള സാധ്യതകൾ മങ്ങിയതായി അമേരിക്കയുടെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് കരാർ ഉണ്ടാവുമെന്ന കാര്യത്തിൽ തനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്നും നിലവിൽ അത്ര ആത്മവിശ്വാസം ഇല്ലെന്നും അവർക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നുമാണ് ട്രംപ് പ്രതികരിച്ചിരുന്നു.
What's Your Reaction?






