അഭിഷേക് കളിക്കണമെന്ന പാക് നായകന്റെ മോഹത്തിന് സൂര്യയുടെ മറുപടി; സഞ്ജു സാംസൺ പുറത്തിരുന്നേക്കും
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നമീബിയയ്ക്കെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിന്ന അഭിഷേക് ഇന്നലെ നെറ്റ്സിൽ സജീവമായി പരിശീലനം നടത്തി
കൊളംബോ: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് മുൻപ് ടീം തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള ചർച്ചകൾ ചൂടുപിടിക്കുന്നു. ഇന്ത്യൻ യുവ ഓപ്പണർ അഭിഷേക് ശർമ പാകിസ്താനെതിരെ കളിക്കണമെന്ന പാക് നായകൻ സൽമാൻ ആഗയുടെ ആഗ്രഹത്തിന് രസകരമായ മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് രംഗത്തെത്തി.
ഇന്ത്യയുടെ ഏറ്റവും മികച്ച ടീമിനെതിരെ കളിക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അതിനാൽ ഫോമിലുള്ള അഭിഷേക് ശർമ ടീമിലുണ്ടാകുമെന്ന് കരുതുന്നതായും പാക് നായകൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി, "പാകിസ്താൻ ക്യാപ്റ്റന് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ അഭിഷേക് തീർച്ചയായും കളിക്കും" എന്നാണ് സൂര്യകുമാർ യാദവ് ചിരിച്ചുകൊണ്ട് പ്രതികരിച്ചത്.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നമീബിയയ്ക്കെതിരായ മത്സരത്തിൽ നിന്ന് വിട്ടുനിന്ന അഭിഷേക് ഇന്നലെ നെറ്റ്സിൽ സജീവമായി പരിശീലനം നടത്തി. 2024-ൽ അരങ്ങേറ്റം കുറിച്ച ശേഷം ടി20യിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് അഭിഷേക് കാഴ്ചവെക്കുന്നത്. 194.74 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റിൽ 1297 റൺസ് താരം ഇതിനോടകം നേടിയിട്ടുണ്ട്. രണ്ട് സെഞ്ചറികളും ഇതിൽ ഉൾപ്പെടുന്നു.
അഭിഷേക് ശർമ ഓപ്പണറായി തിരിച്ചെത്തുന്നതോടെ മലയാളി താരം സഞ്ജു സാംസണ് സ്ഥാനം നഷ്ടമായേക്കും. അഭിഷേകിന് പകരം നമീബിയയ്ക്കെതിരെ ലോകകപ്പിൽ അരങ്ങേറിയ സഞ്ജു 8 പന്തിൽ 22 റൺസെടുത്ത് മിന്നുന്ന തുടക്കം നൽകിയെങ്കിലും വലിയ സ്കോറിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. അഭിഷേക് എത്തുന്നതോടെ യശസ്വി ജയ്‌സ്വാളിനൊപ്പം താരം ഓപ്പൺ ചെയ്യും. ഇതോടെ മധ്യനിരയിൽ മാറ്റങ്ങൾ വരുത്താൻ ഇന്ത്യ നിർബന്ധിതരാകും. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ യുഎസ്എയ്‌ക്കെതിരെ ഗോൾഡൻ ഡക്കായതിന്റെ ക്ഷീണം പാകിസ്താനെതിരെയുള്ള വമ്പൻ പോരാട്ടത്തിലൂടെ തീർക്കാനായിരിക്കും അഭിഷേക് ശ്രമിക്കുക
What's Your Reaction?



