സുരക്ഷാ ഭീഷണി: യുഎഇയിലെ നയതന്ത്ര കാര്യാലയങ്ങൾ ഓസ്‌ട്രേലിയ അടച്ചു
സംഘർഷം കൂടുതൽ വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നും പാർലമെന്റിനെ അറിയിച്ചു
സിഡ്‌നി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, സുരക്ഷ മുൻനിർത്തി മേഖലയിലെ തന്ത്രപ്രധാനമായ നയതന്ത്ര കാര്യാലയങ്ങൾ ഓസ്‌ട്രേലിയ അടച്ചുപൂട്ടി. അബുദാബിയിലെയും ടെൽ അവീവിലെയും എംബസികളും ദുബായിലെ കോൺസുലേറ്റുമാണ് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രാലയം താൽക്കാലികമായി പൂട്ടിയത്.
ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം വർദ്ധിച്ച സാഹചര്യത്തിലാണ് ഈ അടിയന്തര തീരുമാനമെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെനി വോങ് വ്യക്തമാക്കി. സംഘർഷം കൂടുതൽ വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്നും അവർ പാർലമെന്റിനെ അറിയിച്ചു. അബുദാബിയിലെ ഓസ്‌ട്രേലിയൻ എംബസി, ദുബായിലെ കോൺസുലേറ്റ്, ഇസ്രായേലിലെ ടെൽ അവീവ് എംബസി എന്നിവയുടെ പ്രവർത്തനം നിർത്തിവെച്ചു.
ഓസ്‌ട്രേലിയൻ എംബസികളും കോൺസുലേറ്റുകളും സ്ഥിതി ചെയ്യുന്ന ഒൻപതോളം നഗരങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടന്നതായി അധികൃതർ സ്ഥിരീകരിച്ചു. ഇറാന്റെ ആക്രമണങ്ങൾ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങളെ തകിടം മറിക്കുന്ന രീതിയിലാണെന്നും സംഘർഷം തുടരാൻ സാധ്യതയുള്ളതിനാൽ ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നീക്കമെന്നും പെനി വോങ് പറഞ്ഞു.
What's Your Reaction?