പോയസ് ഗാർഡനിൽ 31.5 കോടിയുടെ ആഢംബര വസതി സ്വന്തമാക്കി നയൻതാര-വിഘ്നേഷ് ദമ്പതികൾ
എട്ട് കാറുകൾ ഒരേസമയം പാർക്ക് ചെയ്യാൻ കഴിയുന്ന വിശാലമായ സൗകര്യം ഈ വീടിനുണ്ട്
ചെന്നൈ: തമിഴ് സിനിമയിലെ സൂപ്പർതാരം നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ചെന്നൈയിലെ അതിസമ്പന്ന മേഖലയായ പോയസ് ഗാർഡനിൽ ആഢംബര വസതി സ്വന്തമാക്കി. രജനികാന്ത്, അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിത തുടങ്ങിയ പ്രമുഖരുടെ വസതികൾ സ്ഥിതി ചെയ്യുന്ന അതേ മേഖലയിലാണ് താരദമ്പതികളുടെ പുതിയ സ്വപ്ന ഭവനം.
പോയസ് ഗാർഡനിലെ 'ലെഗസി' പ്രൊജക്റ്റിൽ ഉൾപ്പെട്ട ഈ ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റ് 14,369 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഒരുക്കിയിരിക്കുന്നത്. ലാൻഡ്‌മാർക്ക് മെട്രോ പ്രൊജക്ട്‌സിൽ നിന്നാണ് ഇരുവരും ഈ വസ്തു വാങ്ങിയത്. നാല്, അഞ്ച് നിലകളിലായി വ്യാപിച്ചു കിടക്കുന്ന അതിവിശാലമായ ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റാണിത്.
എട്ട് കാറുകൾ ഒരേസമയം പാർക്ക് ചെയ്യാൻ കഴിയുന്ന വിശാലമായ സൗകര്യം ഈ വീടിനുണ്ട്. രേഖകൾ പ്രകാരം ഈ പ്രോപ്പർട്ടിയുടെ 90 ശതമാനം ഉടമസ്ഥാവകാശവും നയൻതാരയുടെ പേരിലാണ്. വിഘ്നേഷ് ശിവന് 10 ശതമാനം വിഹിതമാണുള്ളത്. 2025 ഡിസംബർ 15-നാണ് വസതിയുടെ ഔദ്യോഗിക രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായത്.
ചെന്നൈയ്ക്ക് പുറമേ മറ്റ് പ്രമുഖ നഗരങ്ങളിലും നയൻതാരയ്ക്ക് വൻതോതിലുള്ള നിക്ഷേപങ്ങളുണ്ട്. ഹൈദരാബാദ് ബഞ്ചാര ഹിൽസിൽ 15 കോടി രൂപ വീതം വിലമതിക്കുന്ന രണ്ട് വീടുകൾ. തിരുവല്ലയിലാണ് എല്ലാ ആഢംബരങ്ങളോടും കൂടിയ കുടുംബ വീട്.
What's Your Reaction?