ഗണേഷ് കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്; ഭാര്യയോട് ക്ഷമ ചോദിച്ച് മന്ത്രി; പരാതിയില്ലെന്നും ഗണേഷിനെ ഉപേക്ഷിക്കില്ലെന്നും ബിന്ദു മേനോൻ
മന്ത്രിക്കെതിരെ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ സർക്കാരിനെയും എൽ.ഡി.എഫ് മുന്നണിയെയും ഒരുപോലെ സമ്മർദ്ദത്തിലാക്കിയിരുന്നു
തിരുവനന്തപുരം: ദിവസങ്ങളായി രാഷ്ട്രീയ കേരളത്തിൽ പുകഞ്ഞുകൊണ്ടിരുന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള കുടുംബപ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക്. കാബിനറ്റ് യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിന് മുൻപ് മന്ത്രി ബിന്ദു മേനോനെ നേരിട്ട് വിളിച്ച് ക്ഷമാപണം നടത്തിയതോടെയാണ് നാടകീയ നീക്കങ്ങൾക്കൊടുവിൽ വിവാദങ്ങൾക്ക് അന്ത്യമാകുന്നത്.
മന്ത്രിക്കെതിരെ ബിന്ദു മേനോൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ സർക്കാരിനെയും എൽ.ഡി.എഫ് മുന്നണിയെയും ഒരുപോലെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഘടകകക്ഷികൾ ഉൾപ്പെടെ വിഷയം ഗൗരവകരമായി കണ്ട സാഹചര്യത്തിലാണ് അടിയന്തര ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നത്.
മന്ത്രി ഗണേഷ് കുമാർ ഫോണിൽ വിളിച്ച് ക്ഷമ ചോദിച്ചതായി ബിന്ദു മേനോൻ സ്ഥിരീകരിച്ചു. മന്ത്രിയുടെ സഹോദരിയുമായും അദ്ദേഹം സംസാരിച്ചിരുന്നു. മന്ത്രിക്കെതിരെ ഇനി പരാതിയില്ലെന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും ബിന്ദു പറഞ്ഞു. വൈകാരികമായുണ്ടായ പ്രതികരണമായിരുന്നു കഴിഞ്ഞ ദിവസത്തേത്.
ഗണേഷിനെ ഇട്ടെറിഞ്ഞു പോകാൻ താല്പര്യമില്ലെന്നും താൻ അദ്ദേഹത്തെ അത്രമേൽ ഇഷ്ടപ്പെടുന്നുണ്ടെന്നും ബിന്ദു വ്യക്തമാക്കി. നേരത്തെ മാധ്യമങ്ങളോട് സംസാരിച്ച മന്ത്രി, തനിക്ക് പ്രണയമുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളിൽ ആരും ഇടപെടേണ്ടെന്നും പറഞ്ഞിരുന്നു. "അഞ്ചല്ല അയ്യായിരം പ്രണയമുണ്ടാകുമെന്നും വട്ടുള്ളവർ പോലീസ് സഹായം തേടട്ടെ" എന്നുമുള്ള മന്ത്രിയുടെ പരാമർശമാണ് ബിന്ദു മേനോനെ പ്രകോപിപ്പിച്ചത്. തന്നോട് ക്ഷമ ചോദിക്കാതെ പരസ്യമായി ആക്ഷേപിച്ചതിനാലാണ് താൻ പ്രതികരിച്ചതെന്ന് ബിന്ദു മേനോൻ ഇപ്പോൾ വ്യക്തമാക്കുന്നു.
What's Your Reaction?