'സഞ്ജു കേരളത്തിന്‍റെ പുത്രന്‍', സംസ്ഥാന സർക്കാരിന്‍റെ ആദരം; തിരുവനന്തപുരത്ത് ഉജ്ജ്വല സ്വീകരണം നൽകും
ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസൺ കുറിച്ചത് സമാനതകളില്ലാത്ത റെക്കോർഡുകളാണ്
തിരുവനന്തപുരം: ട്വന്റി20 ലോകകപ്പിലെ വിസ്മയ പ്രകടനത്തിലൂടെ ടൂർണമെന്റിലെ താരമായി മാറിയ മലയാളി താരം സഞ്ജു സാംസണ് സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല സ്വീകരണം. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സഞ്ജുവിനെ ആദരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സഞ്ജു കേരളത്തിന്റെ പുത്രനും അഭിമാനവുമാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടപ്പോഴും തളരാതെ പോരാടിയ സഞ്ജുവിന്റെ ആത്മവിശ്വാസമാണ് അദ്ദേഹത്തെ ലോകശ്രദ്ധയിൽ എത്തിച്ചതെന്നും മന്ത്രി പ്രശംസിച്ചു.
സഞ്ജുവിന്റെ നേട്ടത്തിൽ സംസ്ഥാന സർക്കാരിനു വേണ്ടി മുഖ്യമന്ത്രി നേരത്തെ തന്നെ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. സഞ്ജുവിന്റെ പിതാവിനെ നേരിൽ കണ്ട് സ്വീകരണത്തിന്റെ കാര്യങ്ങൾ സംസാരിക്കുമെന്ന് മന്ത്രി അറിയിച്ചു. സഞ്ജുവിന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. സഞ്ജുവിന്റെ ജന്മനാടായ തിരുവനന്തപുരത്ത് വെച്ചായിരിക്കും ചടങ്ങ് നടക്കുക. തീയതി പിന്നീട് പ്രഖ്യാപിക്കും.
ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസൺ കുറിച്ചത് സമാനതകളില്ലാത്ത റെക്കോർഡുകളാണ്. അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 80.25 ശരാശരിയിൽ 321 റൺസാണ് സഞ്ജു നേടിയത്. 199.37 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റും ഇതിൽ ഉൾപ്പെടുന്നു. ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന വിരാട് കോലിയുടെ (319 റൺസ് - 2014) റെക്കോർഡ് സഞ്ജു പഴങ്കഥയാക്കി. ടൂർണമെന്റിലാകെ 24 സിക്സറുകളും 27 ഫോറുകളുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്.
What's Your Reaction?