'ഇറാൻ സൈനികമായി തകർന്നു, യുദ്ധം അവസാന ഘട്ടത്തിലെന്ന്' ട്രംപ്
ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് എംബസി അതീവ ജാഗ്രതാനിർദ്ദേശം നൽകി
വാഷിങ്ടൻ/ടെഹ്റാൻ: ഇറാനെതിരായ സൈനിക നടപടികൾ ഏറെക്കുറെ ലക്ഷ്യം കണ്ടതായും രാജ്യം വലിയ തകർച്ച നേരിട്ടതായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പശ്ചിമേഷ്യൻ യുദ്ധം രണ്ടാം ആഴ്ചയിലേക്ക് കടന്ന സാഹചര്യത്തിൽ സിബിഎസ് (CBS) ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് എംബസി അതീവ ജാഗ്രതാനിർദ്ദേശം നൽകി.
ഇറാന്റെ നാവിക-വ്യോമ സേനകളും ആശയവിനിമയ സംവിധാനങ്ങളും മിസൈൽ ശേഖരവും തകർത്തതായും ഹോർമുസ് കടലിടുക്ക് ഇപ്പോൾ സുരക്ഷിതമാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ യുദ്ധത്തിന്റെ അവസാനം തങ്ങൾ തീരുമാനിക്കുമെന്ന നിലപാടിലാണ് ഇറാൻ റവല്യൂഷനറി ഗാർഡ്.
ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ എംബസി പുറപ്പെടുവിച്ച പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാതെ ആരും ഇറാൻ വിട്ടുപോകാൻ ശ്രമിക്കരുത്. വ്യക്തമായ നിർദ്ദേശങ്ങളില്ലാതെ അതിർത്തികളിലേക്ക് പോകുന്നത് അപകടകരമാണ്.
ഇറാന്റെ അതിർത്തി കടന്ന ശേഷം മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്നാൽ എംബസിക്ക് ഇടപെടാൻ കഴിയില്ലെന്ന് മുന്നറിയിപ്പുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ താഴെ പറയുന്ന നമ്പറുകളിലും ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം:
ഫോൺ: +98 912 810 9115, +98 912 810 9102, +98 912 810 9109, +98 993 217 9359.
ഇമെയിൽ: cons.tehran@mea.gov.in
സൈനികപരമായി നോക്കിയാൽ ടെഹ്റാനിൽ ഇനി ഒന്നും അവശേഷിക്കുന്നില്ല. ഇറാന്റെ ഡ്രോണുകളും മിസൈലുകളും വ്യോമസേനയും ഏതാണ്ട് പൂർണ്ണമായി നശിപ്പിക്കപ്പെട്ടു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം യുഎസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചനയിലുണ്ട്, ട്രംപ് പറഞ്ഞു.
What's Your Reaction?