ശബരിമല സ്വർണ്ണക്കൊള്ള; നിർണായകമായി പുതിയ വിജിലൻസ് റിപ്പോർട്ട്
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കൊടിമര പ്രതിഷ്ഠയിൽ അഭിഭാഷക കമ്മീഷണർ എഎസ്പി കുറുപ്പിനെ കുറ്റപ്പെടുത്തി ദേവസ്വം വിജിലൻസ് റിപ്പോർട്ട്. തിങ്കളാഴ്ച ഹൈക്കോടതിയിൽ ദേവസ്വം വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ പരാമർശം. ഈ റിപ്പോർട്ടിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്‌ട്രോങ്‌റൂമിലേക്ക് മാറ്റിയ കൊടിമരത്തിലെ ആലിലകളിൽ ഒന്ന് കാണാനില്ലെന്നും റിപ്പോർട്ടിൽ ഉണ്ട്.
ശബരിമല സ്വർണക്കൊള്ള കേസിനിടയിലാണ് 2017-ലെ കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉർന്നുവന്നത്. വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദേവസ്വം വിജിലൻസിനോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചത്. പിന്നാലെ, അവർ വിഷയത്തിൽ അന്വേഷണം നടത്തി തിങ്കളാഴ്ച ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സംസ്ഥാന വിജിലൻസ് വിഭാഗം അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്നലെ ഉത്തരവിട്ടത്. കൊടിമരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിലുള്ള കൊള്ള നടന്നതായുള്ള വിവരം ഈ റിപ്പോർട്ടിലില്ല. ദേവസ്വം ബോർഡിന് എന്തെങ്കിലും പിഴവ് സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നില്ല.
സ്വർണക്കൊള്ള എന്ന തരത്തിലല്ല വിജിലൻസ് ഈ വിഷയം റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സ്വർണം ഏറ്റുവാങ്ങാൻ അഭിഭാഷക കമ്മീഷണറെ ചുമതലപ്പെടുത്തിയില്ല. അതേസമയം, സെലിബ്രിറ്റികൾ അടക്കമുള്ളവർ നൽകിയ സ്വർണം ഏറ്റുവാങ്ങിയത് അഭിഭാഷക കമ്മീഷനാണ്. സ്വർണം ഏറ്റുവാങ്ങുമ്പോൾ രസീത് നൽകുന്നതിലും അഭിഭാഷക കമ്മീഷൻ വീഴ്ച വരുത്തിയെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
പകരം സെലിബ്രിറ്റികളടക്കമുള്ള ഭക്തർ സ്വർണം സമർപ്പിച്ചിരിക്കുന്നത് അഭിഭാഷക കമ്മീഷണർക്കാണ്. അദ്ദേഹം അത് കിട്ടുന്നപടിക്ക് ദേവസ്വം തിരുവാഭരണ കമ്മീഷമർക്ക് കൈമാറിയിട്ടുണ്ട്. പിന്നീട്, തിരുവാഭരണ കമ്മീഷണറാണ് ഈ സ്വർണം ആവശ്യാനുസരണം പണിക്കാർക്ക് നൽകിയിരുന്നത്. കൊടിമര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സ്‌പോൺസർ കൊടുത്ത മൂന്നു കോടി ഇരുപത് ലക്ഷത്തി മുപ്പതിനായിരം രൂപയ്ക്കപ്പുറം, ഇതിനായി സമർപ്പിക്കപ്പെട്ട സ്വർണം കണക്കാക്കാൻ കഴിയാത്ത അവസ്ഥയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ.
What's Your Reaction?

