എംബാപ്പെയുടെ പരിക്കിൽ റയൽ മെഡിക്കൽ ടീമിന് ഗുരുതര വീഴ്ച; ഇടതുകാലിന് പകരം സ്കാൻ ചെയ്തത് വലതുകാലിൽ
ഡിസംബർ ഏഴിന് സെൽറ്റ വിഗോയ്‌ക്കെതിരെ നടന്ന മത്സരത്തിനിടെയാണ് എംബാപ്പെയുടെ ഇടത് കാൽമുട്ടിന് പരിക്കേറ്റത്
മാഡ്രിഡ്: ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ പരിക്ക് കൈകാര്യം ചെയ്യുന്നതിൽ റയൽ മാഡ്രിഡ് മെഡിക്കൽ ടീമിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ഇടതുകാലിന് പരിക്കേറ്റ താരത്തിന് വലതുകാലിലാണ് മെഡിക്കൽ സംഘം എംആർഐ സ്കാനിംഗ് നടത്തിയത്. ഈ പിഴവ് കാരണം പരിക്കുമായാണ് താരം തുടർന്നുള്ള മത്സരങ്ങളിൽ കളത്തിലിറങ്ങിയത്.
ഡിസംബർ ഏഴിന് സെൽറ്റ വിഗോയ്‌ക്കെതിരെ നടന്ന മത്സരത്തിനിടെയാണ് എംബാപ്പെയുടെ ഇടത് കാൽമുട്ടിന് പരിക്കേറ്റത്. എന്നാൽ പരിശോധനയിൽ സംഭവിച്ച പിഴവ് മൂലം താരത്തിന് പരിക്കില്ലെന്ന റിപ്പോർട്ടാണ് മെഡിക്കൽ സംഘം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പരിക്കേറ്റ കാൽമുട്ടുമായി താരം മൂന്ന് മത്സരങ്ങൾ കൂടി പൂർത്തിയാക്കി.
ഇടതുകാലിന്റെ മുട്ടിന് പരിക്കേറ്റ എംബാപ്പെയെ പരിശോധിച്ച മെഡിക്കൽ സംഘം എംആർഐ സ്കാൻ നടത്തിയത് പരിക്കില്ലാത്ത വലതുകാലിലായിരുന്നു. റിപ്പോർട്ടിൽ പ്രശ്നങ്ങളില്ലെന്ന് കണ്ടതോടെ താരം കളിക്കളത്തിൽ തുടരുകയായിരുന്നു.
ഡിസംബർ 31-നാണ് പരിക്കിനെക്കുറിച്ച് റയൽ മാഡ്രിഡ് ഔദ്യോഗിക സ്ഥിരീകരണം നൽകിയത്. എന്നാൽ മെഡിക്കൽ ടീമിന് പറ്റിയ വലിയ അബദ്ധം മറച്ചുവെക്കാനാണ് ക്ലബ്ബ് ശ്രമിച്ചതെന്ന് ആരോപണമുണ്ട്. ലിഗമെന്റിന് ഏറ്റ ക്ഷതത്തെ നിസാരമായ പരിക്കായിട്ടാണ് ക്ലബ്ബ് അവതരിപ്പിച്ചത്. നിലവിൽ താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായാണ് വിവരം.
What's Your Reaction?