യു. പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: മുസ്ലിം ലീഗ് നേതാവ് എ. ഇർഷാദിനെ സസ്‌പെൻഡ് ചെയ്തു
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിക്കാണ് പകരം ചുമതല നൽകിയത്
കോഴിക്കോട്: കായംകുളം എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ അധിക്ഷേപകരമായ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മുസ്ലിം ലീഗ് നേതാവ് എ. ഇർഷാദിനെതിരെ പാർട്ടി കടുത്ത നടപടി സ്വീകരിച്ചു. ഇർഷാദിനെ മുസ്ലിം ലീഗിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.
വിഷയം വലിയ രാഷ്ട്രീയ വിവാദമായതോടെ ഇർഷാദിനെ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റിയിട്ടുണ്ട്. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. ബഷീർ കുട്ടിക്കാണ് പകരം ചുമതല നൽകിയത്.
എംഎൽഎ എന്ന നിലയിൽ യു. പ്രതിഭ പരാജയമാണെന്ന് ആരോപിച്ച ഇർഷാദ്, അവർ വാക്ചാതുര്യവും ശരീര അഴകും വിൽപനയ്ക്ക് വച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നതടക്കമുള്ള അത്യന്തം ഹീനമായ പരാമർശങ്ങളാണ് നടത്തിയത്. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് എന്തും നടത്തുമെന്നതിന് ഉദാഹരണമാണ് പ്രതിഭയെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു.
സ്ത്രീവിരുദ്ധ പ്രസംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ രംഗത്തെത്തി. യു. പ്രതിഭയ്‌ക്കെതിരായ പരാമർശം രാഷ്ട്രീയ സംസ്കാരത്തിന്റെ തകർച്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജനപ്രതിനിധിയെ ഇത്രയും മോശമായി അധിക്ഷേപിച്ച യുഡിഎഫ് നേതൃത്വം മാപ്പ് പറയണമെന്ന് പി.കെ. ശ്രീമതി ആവശ്യപ്പെട്ടു. ഇതിനപ്പുറം മറ്റൊരു ലൈംഗിക അതിക്രമമുണ്ടോ എന്നും അവർ ചോദിച്ചു.
What's Your Reaction?